ഐടി മേഖലയിൽ തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെടുന്നു : ബെന്യാമിൻ

തിരുവനന്തപുരം
ലോകത്തെമ്പാടും ഐടി മേഖലയിൽ തൊഴിലാളികളെ ചൂഷണംചെയ്യുന്നത് വർധിക്കുകയാണെന്ന് ബെന്യാമിൻ. ആഗോളവൽക്കരണം തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെടാൻ കാരണമായി. പണം കൊടുത്ത് തൊഴിലാളിയുടെ വിശ്രമ സമയം വിലയ്ക്കുവാങ്ങുകയാണ്. എട്ടുമണിക്കൂർ എന്ന തൊഴിൽ സങ്കൽപ്പംതന്നെ ഐടി മേഖലയിലില്ല. സംഘർഷഭരിതമായാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. രാജ്യത്തെ ഖനി തൊഴിലാളികൾ ഒരുകാലത്ത് അനുഭവിക്കേണ്ടിവന്ന സാഹചര്യമാണ് ഐടി പ്രൊഫഷണലുകൾക്കുള്ളത്. ചിന്ത പബ്ലിഷേഴ്സ് ലിബറേറ്റ് ഫെസ്റ്റിവൽ– 2025 സമാപന സമ്മേളനത്തിൽ ‘ഡിജിറ്റൽ യുഗത്തിലെ മാർക്സിസം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐയുടെ കാലത്ത് തൊഴിൽ നഷ്ടമുണ്ടാകുമെന്നത് വസ്തുതയാണ്. സെർച്ച് എൻജിനുകളിൽ നമ്മൾ തെരഞ്ഞ ചോദ്യങ്ങളും വിക്കിപീഡിയയിൽ നൽകിയ വിവരങ്ങളും ക്രോഡീകരിച്ചാണ് ചാറ്റ് ജിപിടി ഉൾപ്പെടെ പ്രവർത്തിക്കുന്നത്. സൗജന്യമായി നൽകിയ വിവരങ്ങൾ പൈസ കൊടുത്ത് നമ്മൾതന്നെ വാങ്ങേണ്ടിവരുന്ന സാഹചര്യമാണിത്. ഗവൺമെന്റുകൾ സേവന മേഖലയിൽനിന്ന് പിന്തിരിയാൻ തുടങ്ങിയതോടെ പണം കൊടുത്താൽ എന്തും ലഭിക്കുമെന്നുള്ള സ്ഥിതിയായി. മനുഷ്യനെ വിഭജിക്കുന്നതിന് ഇത് ആക്കംകൂട്ടി. ജാതി, അടിമത്തം തുടങ്ങിയവയിലേക്ക് തിരിച്ചുപോകാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.









0 comments