പദ്ധതിയുടെ ലോഗോ മന്ത്രി വീണാ ജോർജ് പ്രകാശിപ്പിച്ചു
കുട്ടികൾക്ക് തുണയേകാൻ ‘ബാലസുരക്ഷിത കേരളം’ ; എട്ട് വകുപ്പുകൾ കൈകോർക്കും

വൈഷ്ണവ് ബാബു
Published on Aug 15, 2025, 02:11 AM | 1 min read
തിരുവനന്തപുരം
കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ‘ബാലസുരക്ഷിത കേരളം’ എന്ന മാതൃകാപദ്ധതിയുമായി കേരളം. എട്ട് വകുപ്പുകൾചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വനിത– ശിശുവികസനം, ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, തദ്ദേശ ഭരണം, സാമൂഹ്യനീതി, തൊഴിൽ, എക്‌സൈസ് വകുപ്പുകളാണ് കൈകോർക്കുക. കുട്ടികളുടെ സുരക്ഷയ്‌ക്കായി രാജ്യത്ത് ആദ്യമായാണ് ഇത്ര വിപുലമായ പദ്ധതി തയ്യാറാക്കുന്നത്.
കുട്ടികൾക്കെതിരെയുള്ള പീഡനം, ബാലവിവാഹം, സ്കൂളിലെ ലഹരി ഉപയോഗം, ഭിക്ഷാടനം, ഓൺലൈൻ ദുരുപയോഗം തുടങ്ങിയവ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും പഞ്ചായത്ത് തലത്തിൽ പദ്ധതിവഴി പിന്തുണ ഉറപ്പാക്കും. തെരുവിൽ കഴിയുന്ന കുട്ടികൾക്കും കുടുംബത്തിനും അഭയകേന്ദ്രം ഒരുക്കും. സ്കൂളിൽ ആരോഗ്യവകുപ്പുമായിചേർന്ന് ശാരീരിക – മാനസിക പരിശോധനയ്‌ക്ക് സൗകര്യമൊരുക്കും. കൗമാര ആരോഗ്യം, ജീവിത നൈപുണ്യ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്തും.
പദ്ധതിയുടെ ലോഗാ മന്ത്രി വീണാ ജോർജ് പ്രകാശിപ്പിച്ചു. പ്രാരംഭ പ്രവർത്തനമായി ഉദ്യോഗസ്ഥരുടെ യോഗംചേർന്ന് ഓരോ വകുപ്പും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ നിശ്ചയിച്ചു.
കരുതലില്ലാത്ത കേന്ദ്രങ്ങൾ
രാജ്യത്ത് ദിവസവും ലക്ഷക്കണക്കിന് കുട്ടികളാണ് പൊതുഇടങ്ങളിലും വീടുകളിലും അക്രമത്തിനിരയാകുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഷെൽട്ടർ ഹോമുകളിലും ശിശുക്ഷേമ സ്ഥാപനങ്ങളിലും താമസിച്ചിരുന്ന 56 കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിനിരയായെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ, ഒറീസ സംസ്ഥാനങ്ങളിലാണ് കൂടുതൽ അതിക്രമം. കേരളത്തിൽ ഒരു കുട്ടിപോലും സർക്കാരിന്റെ സുരക്ഷിത കേന്ദ്രങ്ങളിൽ അക്രമത്തിന് ഇരയായിട്ടില്ല.








0 comments