ബി സോൺ കലോത്സവത്തിനിടെ കെഎസ്‌യു–എംഎസ്എഫ് അക്രമം; യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്ക്

ബി സോൺ നാടകവേദിക്ക് മുന്നിലുണ്ടായ സംഘർഷം
നാദാപുരം : പുളിയാവ് നാഷണൽ കോളേജിൽ കലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ മറ്റുകോളേജുകളിലെ വിദ്യാർഥികളെ കെഎസ്‌യു–-എംഎസ്എഫ് പ്രവർത്തകർ അക്രമിച്ചു. അക്രമത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
നാടകമത്സരത്തിനിടെ വ്യാഴം രാത്രി 12ന് മൂന്നാം വേദിയിലാണ് ആക്രമണമുണ്ടായത്. ഗുരുവായൂരപ്പൻ കോളേജിന്റെ മലയാളം നാടകം അരങ്ങേറുമ്പോൾ കർട്ടൻ താഴ്ത്തിയത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഗുരുവായൂരപ്പൻ കോളേജിലെയും ആർട്സ് കോളേജിലെയും വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
പരിക്കേറ്റ ആർട്സ് കോളേജ് യൂണിയൻ ചെയർമാൻ യദു രമേശ്, ഇതേ കോളേജിലെ മത്സരാർഥി അഭിരാം, വിദ്യാർഥികളായ പി പി അബ്ദുള്ള, എസ് ആർ അഭയ് എന്നിവർ വളയം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. മർദനമേറ്റ മറ്റുള്ളവർ നാദാപുരം ഗവ. താലൂക്ക് ആശുപത്രി, വടകര, തലശേരി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.സ്റ്റേജിന് സമീപത്ത് വളന്റിയർമാരാ യകെഎസ്‌യു–-എംഎസ്എഫ് പ്രവർത്തകരാണ് വിദ്യാർഥികളെ മർദിച്ചത്. അതോടെ സംഘർഷം രൂപപ്പെട്ടു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി.
ക്യാമ്പസിനുള്ളിൽ സംഘടിച്ചുനിന്നവരോട് പിരിഞ്ഞുപോവാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അക്രമികൾ മുദ്രാവാക്യം മുഴക്കുകയും ഫൈബർ കസേരകൾ വലിച്ചെറിയുകയുംചെയ്തു. ഇതോടെ പൊലീസ് വീണ്ടുംവിദ്യാർഥികളെ വിരട്ടിയോടിച്ചു. കോളേജിൽ നാലുമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു.
പുലർച്ചെ രണ്ടരയോടെ അപ്പീൽ നൽകാൻ പ്രോഗ്രാം കമ്മിറ്റി ഓഫീസിലെത്തിയപ്പോഴായിരുന്നു മലബാർ ക്രിസ്ത്യൻ കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ളവരെ വളന്റിയർമാർ മർദിച്ചത്.സംഘർഷത്തെ തുടർന്ന് നാദാപുരം, കുറ്റ്യാടി, വളയം, വടകര എന്നിവിടങ്ങളിൽനിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. റൂറൽ എസ്‌പി കെ ഇ ബൈജു കോളേജിലെത്തി. ഡിവൈഎസ്‌പി പി പ്രമോദ്, സിഐ ഇ വി ഫായീസ് അലി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സംഘർഷം നിയന്ത്രിച്ചത്. എംഎസ്എഫ് –- കെഎസ് യു സംഘടനകൾ യൂണിയൻ ഭരിക്കുന്ന കോളേജുകൾക്ക് അനുകൂലമായി വിധിനിർണയത്തെ അട്ടിമറിക്കുകയും അപ്പീൽ നൽകാൻ വരുന്ന വിദ്യാർഥികളെയും യൂണിയൻ ഭാരവാഹികളെയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമാണ്. നാടൻപാട്ട് മത്സരത്തിൽ പരാതിയുമായെത്തിയ കോഴിക്കോട് ഗവ. ലോ കോളേജ് യൂണിയൻ ചെയർമാൻ സാനന്തിനെ നേരെത്തെ മർദ്ദിച്ചിരുന്നു. വൈസ് ചെയർപേഴ്സൺ ഗോപികയെ മുറിയിൽ പൂട്ടിയിട്ട് അപമര്യാദയായി പെരുമാറുകയും ചെയ്‌തു. കലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തെ ചോരക്കളമാക്കുന്ന എംഎസ്എഫ് –- കെഎസ് യു നടപടിക്കെതിരെ പ്രതിഷേധിക്കണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.









0 comments