കാസർകോട് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കാസർകോട്: കാസർകോട് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആറന്മുള ഇരന്തുർ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കൽ പോലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ 1.50ഓടെ ഉദുമ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. കാഞ്ഞങ്ങാട് കാസർകോഡ് ഡൌൺ ലൈൻ റെയിൽവേ ട്രാക്കിൽ കല്ലുകളും മരകഷണങ്ങളും എടുത്ത് വച്ച് പ്രതി ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചിരുന്നു.
22633 നമ്പർ ഹസ്‌റത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോകുന്ന സമയത്താണ് അട്ടിമറി ശ്രമം നടത്തിയത്. സീനിയർ സെക്ഷൻ എൻജിനിയറുടെ പരാതിയിൽ ബേക്കൽ പോലീസ് റെയിൽവേ ആക്ട് 150 (1 )(a ), 147 എന്നി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തൃക്കണ്ണാട് റെയിൽവേ ട്രാക്കിന് സമീപം അസ്വഭവികമായി ഒരാൾ ഇരിക്കുന്ന കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
പിന്നാലെയാണ് ട്രാക്കിൽ കല്ലും മര കഷണങ്ങളും വച്ചതായി റെയിൽവെ സീനിയർ എൻജിനീയർ പരാതി നൽകിയത്. കേസിൽ അന്വേഷണം നടത്തിയപ്പോൾ ജോജിയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബേക്കൽ ഡിവൈഎസ്‍പി മനോജ് വി വി ,ബേക്കൽ എസ്എച്ച്ഒ ഡോ അപർണ ഓ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ഷൈൻ കെ പി, സബ് ഇൻസ്‌പെക്ടർ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമയോചിത ഇടപെടലിലൂടെ പ്രതിയെ പിടികൂടിയത്.









0 comments