സ്വത്തുതർക്കം: യുവാവിന്റെ വെട്ടേറ്റ് അമ്മായിയമ്മ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
പാലാ : കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരുമകന്റെ വെട്ടേറ്റ് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിക്കും ഗുരുതര പരിക്ക്. വലവൂർ വെള്ളംകുന്നേൽ യമുന (50), യമുനയുടെ ജ്യേഷ്‌ഠസഹോദരി സോമവല്ലി (60) എന്നിവർക്കാണ് വെട്ടേറ്റത്. സോമവല്ലിയുടെ മകളുടെ ഭർത്താവ് കെഎസ്‌ആർടിസി ഡ്രൈവറായ കരിങ്കുന്നം സ്വദേശി ആദർശ് പീതാംബരനെ (കണ്ണൻ–-40) പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബുധൻ രാത്രി ഏഴിന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം.
സോമവല്ലിയുടെ കുടുംബസ്വത്തിന്റെ വിഹിതം യമുനയ്ക്ക് നൽകുന്നതിലെ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സോമവല്ലി ബുധനാഴ്ചയാണ് സഹോദരിയുടെ വീട്ടിൽ എത്തിയത്. ഈ വിവരം അറിഞ്ഞ് മരുമകൻ ആയുധവുമായി എത്തുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളേറ്റ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സോമവല്ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments