വ്യാജപ്രചാരണം ആശമാരെ അപമാനിക്കാൻ: ആശാ ഫെഡറേഷൻ

തിരുവനന്തപുരം
ആശാ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ എന്തോ കൂടുതൽ ആനുകൂല്യം നൽകിയെന്നുള്ള ചിലരുടെ പ്രചാരണം വ്യാജമാണെന്ന് ആശാവർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി. ഇൻസെന്റീവ് വർധിപ്പിച്ചുവെന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഒരു ഉത്തരവും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.
വിടുതൽ ആനുകൂല്യം നിലവിലുണ്ടായിരുന്ന 20,000ത്തിൽനിന്ന് 50,000 രൂപയാക്കിയെന്നാണ് മറ്റൊരു പ്രചാരവേല. എന്നാൽ വിടുതൽ ആനുകൂല്യമായി ഒരുരൂപ പോലും കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയോ നൽകുകയോ ചെയ്‌തിട്ടില്ല. ഫിക്‌സഡ് ഇൻസെന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയാക്കി എന്നതിന് ഉത്തരവില്ല. ഇൻസെന്റീവ് വർധിപ്പിച്ചാൽ അതിനുള്ള രേഖ ആദ്യം എത്തേണ്ടത് സംസ്ഥാനത്തെ ദേശീയാരോഗ്യ ദൗത്യം ഡയറക്ടറുടെ ഓഫീസിലാണ്. ഇതുവരെ അങ്ങനൊന്ന് വന്നിട്ടില്ല. ആശമാരെ അപമാനിക്കുന്ന ഇത്തരം നുണപ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനുമുന്നിൽ നിരവധിതവണ സമരം നടത്തി. നിവേദനം നൽകി. കഴിഞ്ഞ പൊതുപണിമുടക്കിന്റെ മുദ്രാവാക്യങ്ങളിലൊന്ന് അതായിരുന്നു. തൊഴിലാളികളായി അംഗീകരിച്ചാൽ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരും. ആനുകൂല്യങ്ങൾ കിട്ടും. ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാരാണ് 10 വർഷത്തിലേറെയായി വർധിപ്പിക്കാത്ത ഇൻസെന്റീവ് വർധിപ്പിച്ചുവെന്ന് ചിലർ കള്ളപ്രചാരണം നടത്തുന്നതെന്ന്- ഫെഡറേഷൻ പ്രസിഡന്റ് എം ബി പ്രഭാവതിയും ജനറൽ സെക്രട്ടറി പി പി പ്രേമയും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments