സ്വന്തം ലേഖകൻ ജില്ല വിട്ടാൽ വെറും നിക്ഷേപകൻ ; മനോരമയുടെ ഉളുപ്പില്ലാത്ത പാദസേവ

തിരുവനന്തപുരം
യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മനോവിഷമത്തിൽ ജീവനൊടുക്കിയ സ്വന്തം ലേഖകൻ മനോരമയ്‌ക്ക് വെറും നിക്ഷേപകൻ. മനോരമ നെടുമങ്ങാട് ലേഖകൻ ആനാട് ശശിയാണ് തിങ്കളാഴ്‌ച പുലർച്ചെ വാടകവീടിനുസമീപം ആത്മഹത്യ ചെയ്തത്. സ്വന്തം ലേഖകന്റെ മരണവാർത്തയുടെ ശീർഷകം തലസ്ഥാനമൊഴികെയുള്ള ജില്ലകളിലെല്ലാം മനോരമ ഏതോ നിക്ഷേപകനെന്ന മട്ടിലൊതുക്കി.
2021ൽ വസ്‌തു വിറ്റുകിട്ടിയ 1.62 കോടി രൂപ മുണ്ടേലയിലെ രാജീവ് ഗാന്ധി റെസിഡൻസ് വെൽഫെയർ സംഘത്തിൽ നിക്ഷേപിച്ചത് കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്. ഉയർന്ന പലിശ ലഭിക്കുമെന്ന് ഇവർ വാഗ്‌ദാനം നൽകി. അരനൂറ്റാണ്ടോളം സ്വന്തം ലേഖകനായിരുന്ന ശശിയെ വെറും നിക്ഷേപകനായി അവതരിപ്പിച്ച മനോരമ കോടികൾ വെളിപ്പെടുത്താതെ ‘വൻ തുക’ എന്ന് ചുരുക്കിക്കാണിച്ചും യുഡിഎഫിന് കവചം തീർത്തു. സഹകരണ ബാങ്ക് തട്ടിപ്പ് എന്ന പ്രാദേശിക വാർത്തയിലും യുഡിഎഫ് സഹകരണസംഘം എന്നത് മറച്ചു. സംഘം യുഡിഎഫിന്റെ നിയന്ത്രണത്തിലാണ് എന്നറിയണമെങ്കിൽ വാർത്തയിൽ മുങ്ങിത്തപ്പണം.
മകളുടെ പഠനാവശ്യവുമായി ബന്ധപ്പെട്ടാണ് നാട്ടിൽനിന്ന് മാറി നഗരത്തിലെ വാടകവീട്ടിൽ ശശി താമസമാക്കിയത്. മകളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വരൂപിച്ച തുകയാണ് നഷ്ടപ്പെട്ടത്. ഒരുമാസമായി ആരോഗ്യപ്രശ്‌നങ്ങളാൽ ചികിത്സയിൽ കഴിഞ്ഞപ്പോഴും പണം ലഭിക്കാൻ ഉന്നത കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു. കോൺഗ്രസിന്റെ പ്രാദേശികനേതാവായിരുന്നിട്ടും ആ പാർടിയിൽനിന്നു നീതി ലഭിച്ചില്ല. മറ്റുചില മാധ്യമങ്ങളും ശശിയുടെ മരണവാർത്ത ചരമക്കോളത്തിൽ ഒതുക്കി മാന്യത നടിച്ചു.

മനോരമ മറ്റു ജില്ലകളിൽ നൽകിയ വാർത്ത









0 comments