വെഞ്ഞാറമൂട് കൂട്ടക്കൊല: 2 പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പ്രതിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് സഹോദരനെയടക്കം 5 പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ. ബന്ധുവായ സ്ത്രീയെയും മകളെയും കൊല്ലാൻ ആണ് പദ്ധതിയിട്ടതെന്ന് പൊലീസിനോടും മാനസികാരോഗ്യ വിദഗ്ധരോടും അഫാൻ വെളിപ്പെടുത്തി. 5 ലക്ഷം രൂപ ഇവരോട് ചോദിച്ചെങ്കിലും നൽകിയില്ലെന്നതാണ് കാരണമായി പറഞ്ഞത്. അനുജനെ കൊന്നതോടെ തളർന്ന പ്രതി തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സഹായിക്കാത്ത മാമനോടും പക തോന്നിയെന്നും അഫാൻ പറഞ്ഞു. ഇയാൾക്ക് ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേർത്തു.
അതേസമയം, കുടുംബത്തിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ല എന്ന് അഫാന്‍റെ പിതാവ് അബ്ദുൽ റഹീം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നും അബ്ദുൽ റഹീം പറഞ്ഞു. ഭാര്യ ഷെമിയുമായി സംസാരിച്ചു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ എന്താണ് വീട്ടിൽ സംഭവിച്ചത് എന്ന കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ ബാധ്യത തീർക്കാൻ നാട്ടിൽ നിന്ന് പണം അയച്ചു തന്നിട്ടില്ല. മകനുമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുൻപും സംസാരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും അബ്ദുൽ റഹീം പ്രതികരിച്ചു.









0 comments