മിഥുന്റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

കൊല്ലം: ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മാതാപിതാക്കള്‍ക്ക് സർക്കാർ 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് തുക അനുവദിക്കുക.
ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറ്റ് തീരുമാനങ്ങൾ
ശമ്പള പരിഷ്ക്കരണം
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനൂകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ള 20 S L R ജീവനക്കാർക്ക് ശമ്പള സ്കെയിലിൽ വ്യവസ്ഥകളോടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കും.
നിയമനം
വിരമിച്ച ജില്ലാ ജഡ്‌ജ് കെ അനന്തകൃഷ്ണ നവാഡയെ ജില്ലാ ജുഡീഷ്യറിയിൽ കുടുംബ കോടതി ജഡ്‌ജിയായി നിയമിക്കും.
നിയമന കാലാവധി ദീർഘിപ്പിച്ചു
കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൻ്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയ എ അലക്സാണ്ടറിന്റെ നിയമന കാലാവധി 28/02/2027 വരെ ദീർഘിപ്പിച്ചു.
മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കും
മീനച്ചിൽ റിവർ വാലി ടണൽ പദ്ധതിയുടെ പുനരുജ്ജീവനത്തിന് പഠനം നടത്തും. ഇതിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ WAPCOS Limited-ന് കൺസൾട്ടൻസി സേവനത്തിന് 2.13 കോടി രൂപയുടെ 25% ആയ 53,39,500 മൊബിലൈസേഷൻ അഡ്വാൻസ് അനുവദിക്കുന്നതിന് അനുമതി നല്‍കി.
തസ്തികകള്‍ സൃഷ്ടിക്കും
കേരള അക്വാകള്‍ച്ചര്‍ ഡവലപ്മെന്‍റ് ഏജന്‍സിയി (അഡക്ക്) ല്‍ 13 തസ്തികകള്‍ സൃഷ്ടിക്കും.









0 comments