ചേന്ദമംഗലം കൂട്ടക്കൊല; ഋതു ജയനുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊല കേസിൽ അക്രമി ഋതു ജയനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ഇന്ന് പുലർച്ചെയാണ് ഋതുവിനെ സ്ഥലത്ത് എത്തിച്ചത്. ജനരോഷം ഉണ്ടായേക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് വലയത്തിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. നാളെയാണ് ഋതുവിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. നാളെ ഉച്ചയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും.
സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പ്രതി ഋതു വീട്ടിലേക്ക് വരുന്നതും കുടുംബാംഗങ്ങളെ ആക്രമിക്കുന്നതും കണ്ടതായി കുട്ടികൾ മൊഴി നൽകി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ഒന്നരമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ജനുവരി 18-നാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. അക്രമി ഋതു സ്ഥിരം ശല്യമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയിട്ടുള്ളത്.
Related News

0 comments