print edition ലോട്ടറി ഏജന്റുമാർക്കും ഇനി ലൈഫ്; വിഷു ബമ്പറിന്റെ ലാഭവിഹിതംകൊണ്ട് 160 വീടുകൾ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ വിഷു ബന്പർ ഭാഗ്യക്കുറിയുടെ ലാഭവിഹിതത്തിൽനിന്ന് ലോട്ടറി ഏജന്റുമാർ, വിൽപ്പനക്കാർ എന്നിവരിൽ അർഹരായ 160 പേർക്ക് സ്വപ്‌ന ഭവനമൊരുക്കി ലോട്ടറി ക്ഷേമനിധി ബോർഡ്. 2021 ലെ ലൈഫ് വിഷു ബന്പർ ഭാഗ്യക്കുറിയിൽനിന്ന് ലഭിച്ച 9.50 കോടി രൂപ ലാഭവിഹിതം ഉപയോഗിച്ചാണ് ക്ഷേമനിധി അംഗങ്ങളായവരിൽ അർഹരെ കണ്ടെത്തി വീട് നിർമിച്ചുനൽകുന്നത്. ഒരു വീടിന് 5.92 ലക്ഷം രൂപ അനുവദിക്കും. ഭിന്നശേഷിക്കാർ, വിധവകൾ, അന്ധർ, പ്രായം കൂടിയവർ, ക്ഷേമനിധി അംഗത്വത്തിലെ സീനിയോരിറ്റി, സാന്പത്തിക ചുറ്റുപാട് എന്നിവ പരിഗണിച്ച് ഭവനരഹിതരായ ഗുണഭോക്താക്കൾക്കാണ് വീട് നൽകുന്നത്.
ഓരോ ജില്ലയിലും ക്ഷേമ നിധി അംഗങ്ങളുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തിലാണ് വീട് അനുവദിക്കുക. വിറ്റുവരവ് വർധനയ്‌ക്കനുസരിച്ച് ക്ഷേമനിധി അംഗങ്ങൾക്ക് ആനുകൂല്യം നൽകുന്ന ബോർഡ് ആദ്യമായാണ് ഇത്രയും വിപുലമായ ക്ഷേമ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നതെന്ന് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ടി ബി സുബൈർ പറഞ്ഞു. സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിന്റെ ഭവന നിർമാണ പദ്ധതി സംസ്ഥാന ഉദ്‌ഘാടനം 28ന് മന്ത്രി കെ എൻ ബാലഗോപാൽ പാലക്കാട്ട് നിർവഹിക്കും. സംഘാടകസമിതി രൂപീകരണ യോഗം ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ടി ബി സുബൈർ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ഡി എസ് മിത്ര അധ്യക്ഷയായി.









0 comments