വനിതാ മാധ്യപ്രവർത്തകർക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങളെ സാധാരണവൽക്കരിക്കരുത്- ജസ്റ്റീസ് സൂര്യകാന്ത്

ന്യൂഡൽഹി: വനിതാ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് അവരുടെ അന്തസ്സും സ്വീകാര്യതയും തകർക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സാങ്കേതികതളും ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചുവരുന്നതായി സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരം ആക്രമണകരമായ പ്രവണതകളെ ഓൺലൈൻ വ്യവഹാരത്തിന്റെ "അനിവാര്യമായ അനന്തരഫലമായി" സാധാരണവൽക്കരിക്കാനാവില്ലെന്നും നിയുക്ത ചീഫ് ജസ്റ്റീസ് പറഞ്ഞു.
ഇന്ത്യൻ വനിതാ പ്രസ് കോർപ്സിന്റെ (IWPC) 31-ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. വനിതാ മാധ്യമ പ്രവർത്തകർ ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളിൽ അവരെ പ്രൊഫഷണലായി ചെറുതാക്കാനും ഭയപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കയാണ്.
മാധ്യമങ്ങളിലെ സ്ത്രീകൾ ട്രോളിംഗ്, വ്യാജ ദൃശ്യങ്ങൾ, വ്യാജ ഉള്ളടക്കം എന്നിവയിലൂടെ പലപ്പോഴും ഓൺലൈൻ ദുരുപയോഗത്തിന്റെ ഏറ്റവും മോശമായ അവസ്ഥ നേരിടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള ഡിജിറ്റൽ ദുരുപയോഗം വനിതാ മാധ്യമപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. പൊതു സംവാദത്തിന്റെ വൈവിധ്യത്തെയും സൂക്ഷ്മതയെയും ഞെരുക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യത്തെ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു-
പ്രതികാരം തീർക്കുന്ന കണ്ടന്റുകൾ പിന്നീട് സെൻസേഷണലൈസ് ചെയ്യപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നു. കൃത്രിമമായി നിർമ്മിച്ച ഉള്ളടക്കം ഓൺലൈനിൽ അനിശ്ചിതമായി ആവർത്തിക്കപ്പെടും. ഇത് മാധ്യമ പ്രവർത്തനത്തിലും ജീവിതത്തിലും വ്യക്തികൾക്ക് വിനാശകരമായിത്തീരുന്നു. മാധ്യമ പ്രവർത്തനകാലത്തെ പദവികളിൽ നിന്ന് മാറിയാലും ഇത് വേട്ടയാടുന്നു.
ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യമെന്ന നിലയിൽ ഓൺലൈൻ സംവാദത്തിന്റെ 'അനിവാര്യമായ അനന്തരഫലമായി' ഇത്തരം സംഭവങ്ങൾ സാധാരണമായി കരുതാനോ തള്ളിക്കളാനോ കഴിയില്ല.
വനിതാ പത്രപ്രവർത്തകരെയും കൃത്രിമം വഴിയുള്ള ആക്രമണങ്ങളുടെ ഇരകളെയും സംരക്ഷിക്കുന്നതിന് ശക്തമായതും ഏകീകൃതവുമായ പ്രോട്ടോക്കോളുകൾ രൂപപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
നിയന്ത്രണാതീതമായ എഐയുടെ അതിരുകടക്കലിനെതിരെ ഏറ്റവും ശക്തമായ സംരക്ഷണ മാർഗ്ഗം പരസ്പര പിന്തുണയും ഉത്തരവാദിത്തവുമാണെന്ന് ജസ്റ്റീസ് സൂര്യകാന്ത് ഓർമ്മപ്പെടുത്തി.









0 comments