സഭാ സമ്മേളനത്തിരക്കിനിടയിലും പലസ്തീൻ അംബാസിഡറെ കണ്ട് ഐക്യദാർഢ്യം അറിയിച്ച് മുഖ്യമന്ത്രി
കേരളം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേനത്തിന്റെ തിരക്കുകൾക്കിടയിലാണ് പ്രത്യേകം സമയം കണ്ടെത്തി മുഖമന്ത്രി വേട്ടയാടപ്പെടുന്ന രാജ്യത്തിന്റെ പ്രതിനിധി അബ്ദുള്ള അബു ഷാവേഷിസിനെ സ്വീകരിച്ചത്.
സമകാല ചരിത്രത്തിൽ വംശീയതയുടെ ഏറ്റവും ക്രൂരമായ ഉന്മൂലന തന്ത്രങ്ങൾക്ക് ഇരയാകുന്ന ജനതയോടുള്ള നാടിന്റെ ഐക്യദാർഢ്യം ഔദ്യോഗിക ചേംബറിൽ വെച്ച് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചു.
കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ മുഴുവൻ ജനാധിപത്യ അവകാശങ്ങളെയും ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം.
ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണം എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള ജനങ്ങൾ "കേരളത്തിന്റെ മാതൃക പിന്തുടരുകയും" തങ്ങളുടെ ജനങ്ങൾക്ക് പിന്നിൽ അണിനിരക്കുകയും ചെയ്യുമെന്ന് പലസ്തീൻ പ്രതീക്ഷിക്കുന്നതായി അബു ഷാവേസ് പ്രതികരിച്ചു.
2023 ഒക്ടോബറിൽ ഹമാസ് നടത്തിയ നീക്കത്തിന് ശേഷമല്ല അതിന് മുൻപ് തന്നെ ഇസ്രയേൽ വംശഹത്യാ നടപടികൾ പിന്തുടർന്ന് വരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ 400 ൽ അധികം പലസ്തീൻ പൌരൻമാരെ ഇസ്രയേൽ വകവരുത്തി. തീവ്രവാദികൾ എന്ന് പേരിട്ടാണ് അവർ കൊലപാതകങ്ങൾ നടത്തിയത്.
ഇപ്പോൾ ബെഞ്ചമിൻ നെതന്യാഹു “ഫിനിഷ് ദ ജോബ്” എന്ന വിശേഷ വാക്യത്തോടെ പലസ്തീനിയൻ ജനതയെ ഉന്മൂലനം ചെയ്യാനുള്ള കല്പന സൈന്യത്തിന് പരസ്യമായി നൽകിയിരിക്കയാണ്. ഇതുവരെ 65000 പേരെ അവർ കൊന്നൊടുക്കി. എന്നാൽ ലോകം വംശഹത്യയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. യൂറോപ്പിൽ നിന്നുള്ള രാജ്യങ്ങൾ വരെ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ 85 ശതമാനം അംഗങ്ങളും പലസ്തീനിൽ ഇസ്രയേൽ തുടരുന്ന കുരുതിക്കെതിരെ നിലപാട് എടുത്തു.
പലസ്തീൻ ജനതതോട് ഐക്യപ്പെടുന്ന മനസുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്ര സങ്കല്പത്തെ തുടക്കത്തിൽ അമേരിക്ക പോലും എതിർത്തിരുന്നതായും യുഎൻ കൌണസിലിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതയും അബു ഷവേസ് ചൂണ്ടികാട്ടി.
മുഖ്യമന്ത്രിക്കും കേരള ജനതയ്ക്കും നന്ദി അറിയിച്ച് പലസ്തീനിലെ പരമ്പരാഗത മധുര പലഹാരവും സമ്മാനിച്ചാണ് അബ്ദുള്ള അബു ഷാവേഷ് പിരിഞ്ഞത്. വംശഹത്യയും ഗാസയിലെ ഭിന്നശേഷിക്കാരും എന്ന വിഷയത്തിൽ സംസാരിക്കാനായാണ് അദ്ദേഹം കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയത്. മീഡിയ അക്കാദമി പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലും പങ്കെടുത്തു.









0 comments