വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ്; വാഴ്ത്തുപാട്ടുകാർക്ക് സീറ്റ് കൊടുത്ത് കഴിഞ്ഞോയെന്ന് പോസ്റ്റുകൾ; കെപിസിസിക്ക് പരാതി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ വി ടി ബൽറാം അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ച് വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഒ കെ ഫാറൂഖിന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സീറ്റ് നൽകാഞ്ഞതിനെ തുടർന്നാണ് പൊട്ടിത്തെറി. ഇഷ്ടക്കാർക്കും വിദൂഷകന്മാർക്കും വാഴ്ത്തുപാട്ടുകാർക്കും സീറ്റ് കൊടുത്ത് കഴിഞ്ഞോ എന്ന തരത്തിലാണ് പോസ്റ്റുകൾ ബൽറാമിനെതിരെ പ്രചരിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി പാലക്കാട്ട് നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടരാജി നടന്ന സാഹചര്യത്തിൽ ഈ സംഭവം നേതൃത്വത്തിന്റെ കുഴപ്പിച്ചിരിക്കുകയാണ്. കുന്നത്തൂർമേട് നോർത്ത് വാർഡിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ഡിസിസി അംഗം, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ അൻപതിലേറെ പേരാണ് രാജിവെച്ചിരിക്കുന്നത്. പ്രവർത്തകർ ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി.
പാലക്കാട് ഡിസിസിക്കെതിരെ ഗുരുതര പരാതിയുമായി മഹിള കോൺഗ്രസ് നേതാവും രംഗത്തെത്തി. പല വാർഡുകളിലും പണംവാങ്ങി ഡിസിസി നേതൃത്വംം സീറ്റ് കച്ചവടം നടത്തിയെന്നാണ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പിരായിരിയിലെ മുൻ കൗൺസിലറുമായ പ്രീജ സുരേഷിന്റെ ആരോപണം.








0 comments