എയർ ഷോ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച ആരംഭിച്ച 19-ാമത് ദുബായ് എയർഷോ സന്ദർശിച്ചു. വ്യോമയാനം, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിലെ 115 രാജ്യങ്ങളിൽ നിന്നുള്ളവർ ഒന്നുചേരുന്ന ഈ വർഷത്തെ എയർഷോ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ്.
സന്ദർശനത്തിനിടെ ഷെയ്ഖ് മുഹമ്മദ് സിവിൽ–മിലിട്ടറി വ്യോമയാന രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും പ്രതിരോധ സംവിധാനങ്ങളും ബഹിരാകാശ മേഖലയുടെ നവീകരണങ്ങളും അവലോകനം ചെയ്തു. ഭാവിയിലെ വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ എയർപോർട്ടുകളിലേക്കും സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങളിലേക്കുമുള്ള നിക്ഷേപം തുടരുമെന്നു ഷെയ്ഖ് മുഹമ്മദ് ഉറപ്പ് നൽകി.
ചൈനീസ് വിമാന നിർമ്മാതാക്കളായ കോമാക്കിന്റെ (COMAC) പവലിയനും സന്ദർശിച്ചു. മിഡിൽ ഈസ്റ്റിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന സി 919 യാത്രാവിമാനവും ഷെയ്ഖ് മുഹമ്മദ് നിരീക്ഷിച്ചു. കൂടാതെ സി എ ടി ഐ സി (CATIC), സ്റ്റ്രാറ്റ–മുബാദല, ഇ ഡി ജി ഇ (EDGE), എൽ ഓ ഡി ഡി ( LODD) ദുബായ് സൗത്ത് എന്നിവയുടെ പവലിയനുകളും അദ്ദേഹം സന്ദർശിച്ചു. 2025ലെ എയർഷോയിൽ 1,500ത്തിലധികം എക്സിബിറ്റർമാരാണ് പങ്കെടുക്കുന്നത്. 440 പേർ ഈ വർഷം ആദ്യമായി പങ്കെടുക്കുന്നവരാണ്. 1,48,000-ത്തിലധികം ട്രേഡ് സന്ദർശകരും ഏകദേശം 500 പ്രതിനിധി സംഘങ്ങളും പങ്കെടുക്കുന്നു. 200ലധികം വിമാനങ്ങളാണ് ഈ വർഷം പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ പ്രദർശനം എയർഷോ യിൽ നടക്കുന്നത്.









0 comments