'അതിർത്തി' കടന്നൊരു കബഡി മത്സരം

ഫോട്ടോ: എ ആർ അരുൺരാജ്
അമ്പിളി ചന്ദ്രമോഹനൻ
Published on Oct 24, 2025, 08:23 PM | 1 min read
തിരുവനന്തപുരം: കേരളത്തിൽ കബഡി കളിക്കാൻ അങ്ങ് അരുണാചലിൽ നിന്നും ആളെത്തുമെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. അത്തരമൊരു കാഴ്ചയ്ക്കാണ് 67ാമത് സംസ്ഥാന സ്കൂൾ കായിക മേള വേദിയായത്. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചെത്തിയ 12 വിദ്യാർഥികളിൽ നാലുപേരും അരുണാചൽ പ്രദേശുകാരായിരുന്നു. കബഡി മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും കളിയിലെ തരങ്ങളായി അവർ നാല് പേരും കാണികളുടെ മനസിൽ ഇടം പിടിച്ചെന്ന് തീർച്ച. നലി സപോങ്, നലി റാങ്വാങ്, നപോങ് ലോങ്റെൻ, ങോങ്കിയാക് ഘിഷും എന്നിവരാണ് അരുണാചലിൽ നിന്നെത്തി കൊല്ലത്തിനായി കളിക്കളത്തിൽ ഇറങ്ങിയത്.
വാശിയേറിയ മത്സരത്തിൽ ഇടുക്കിയോട് നടന്ന മത്സരത്തിൽ പരാജയപ്പെട്ടു. കബഡി ദേശീയ താരം ലിജു ആണ് അരുണാചൽ താരങ്ങളുടെ പരിശീലകൻ. പാരിപ്പളി അമൃത സ്കൂളിലെ വിദ്യാർഥികളാണ് നാലുപേരും. സ്പോർട്സിൽ മികവുണ്ടെന്ന് കണ്ടെത്തിയതോടെ അധ്യാപകർ ഇവർക്ക് പ്രത്യേക പരിശീലനം നൽകുകയായിരുന്നു. രണ്ട് പേർ എട്ടാം ക്ലാസ് വിദ്യാർഥികളും രണ്ട് പേർ ഒമ്പതാം ക്ലാസ് വിദ്യാർഥികളുമാണ്. ആദ്യമായാണ് ഇവർ സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നത്. കബഡിയിൽ മാത്രമല്ല നാളെ നടക്കുന്ന ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലും അരുണാചൽ ടച്ചുണ്ട്. പാരിപ്പള്ളി അമൃത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി കൊമോക് റുഖെത് ആണ് നാളെ ഡിസ്കസ് ത്രോയിൽ മത്സരിക്കുന്നത്.









0 comments