ദേശീയ ഗെയിംസ്: അസോസിയേഷൻ പ്രവർത്തനം പരിശോധിക്കും- യു ഷറഫലി


സ്വന്തം ലേഖകൻ
Published on Feb 16, 2025, 12:00 AM | 1 min read
മലപ്പുറം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വിവിധ കായിക അസോസിയേഷനുകളുടെ പ്രവർത്തനം പരിശോധിക്കുമെന്ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം പിന്നോട്ടുപോയതിന്റെ പേരിൽ കായികവകുപ്പിനും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനുമെതിരെ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണ്.
27ന് ചേരുന്ന കൗൺസിലിന്റെ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗം ദേശീയ ഗെയിംസിലെ ഓരോ അസോസിയേഷന്റെയും പ്രവർത്തനം വിലയിരുത്തും. ആവശ്യമെങ്കിൽ ഇതേക്കുറിച്ച് വിശദപഠനം നടത്താൻ ഒരു കമ്മിറ്റിയെ നിയോഗിക്കും.ദേശീയ ഗെയിംസിനായി നാലരക്കോടി അനുവദിച്ചിരുന്നു. 2024 ഡിസംബർ ഒന്നിന് കായിക അസോസിയേഷനുകളുടെ യോഗം വിളിച്ച് പരിശീലനത്തിന് പണം അനുവദിക്കുമെന്ന് ഉറപ്പുനൽകി. ഒരുമാസത്തെ പരിശീലനം നൽകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം മിക്ക സംഘടനകളും പരിശീലന ക്യാമ്പുകളും നടത്തി. പണം കിട്ടിയാൽമാത്രമേ പരിശീലനം തുടങ്ങൂവെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. പണം നൽകുന്നതിന് നടപടിക്രമങ്ങളുണ്ട്.
എല്ലാ താരങ്ങളെയും വിമാനത്തിലാണ് ഉത്തരാഖണ്ഡിൽ എത്തിച്ചത്. അത്‌ലറ്റിക്‌സ് പോലുള്ള ചില ഇനങ്ങളിൽ സീനിയർ താരങ്ങൾ മത്സരിക്കാതിരുന്നത് തിരിച്ചടിയായി. കഴിഞ്ഞതവണ 19 സ്വർണമടക്കം 22 മെഡൽ കിട്ടിയ കളരിപ്പയറ്റ് ഇത്തവണ ഒഴിവാക്കി. കേരളത്തിന് മികച്ചസ്ഥാനം കിട്ടുമെന്നുകരുതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കളരിപ്പയറ്റിനെ കരുതിക്കൂട്ടി ഒഴിവാക്കിയതാണെന്ന് സംശയിക്കുന്നു. സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ അതിന് കൂട്ടുനിന്നു. സുനിൽകുമാർ പ്രസിഡന്റായ ഹോക്കി അസോസിയേഷന്റെ സ്ഥിതി എന്താണ്. ഹോക്കിയിൽ എന്ത് നേട്ടമാണ് കേരളത്തിനുള്ളത്. കായികതാരങ്ങൾക്കായി ഒളിമ്പിക് അസോസിയേഷൻ എന്തുകാര്യമാണ് ചെയ്‌തിട്ടുള്ളതെന്നും ഷറഫലി ചോദിച്ചു.









0 comments