സാന്ദ്രക്കും അനുവിനും വെള്ളി

സാന്ദ്ര ബാബു / അനു രാഘവൻ

Sports Desk
Published on Apr 24, 2025, 04:40 AM | 1 min read
കൊച്ചി : ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിന്റെ മൂന്നാംദിനം മലയാളികൾക്ക് മൂന്ന് മെഡലുകൾ.രണ്ട് വെള്ളിയും ഒരുവെങ്കലവുമാണ് നേട്ടം. വനിതകളുടെ ട്രിപ്പിൾ ജമ്പിൽ സാന്ദ്ര ബാബു (13.48 മീറ്റർ) വെള്ളിയും എൻ വി ഷീന (13.25) വെങ്കലവും സ്വന്തമാക്കി. 400 മീറ്റർ ഹർഡിൽസിൽ അനു രാഘവനാണ് (58.26 സെക്കൻഡ്) വെള്ളി നേടിയത്.
പരിക്കിനുശേഷം ട്രാക്കിൽ തിരിച്ചെത്തിയ അനുവിന്റെ മൂന്ന് വർഷങ്ങൾക്കുശേഷമുള്ള ആദ്യ മെഡൽ നേട്ടമാണ്. മീറ്റ് റെക്കോഡിട്ട തമിഴ്‌നാടിന്റെ വിത്യ രാംരാജിന് പിന്നിൽ രണ്ടാമതെത്തി. 2022 ഭുവനേശ്വർ ഓപ്പൺ മീറ്റിലായിരുന്നു അവസാന മെഡൽ. ഡെറാഡൂൺ ദേശീയ ഗെയിംസിൽ ഉൾപ്പെടെ മത്സരിച്ചെങ്കിലും ആദ്യ മൂന്നിലെത്തിയില്ല. വനംവകുപ്പിൽ സീനിയർ സുപ്രണ്ടന്റായ അനു തിരുവനന്തപുരം എൽഎൻസിപിയിലാണ് പരിശീലിക്കുന്നത്. പാലക്കാട് എരുമയൂർ സ്വദേശിനിയാണ്. വടക്കുംപുറം വീട്ടിൽ പരേതരായ രാഘവന്റെയും സുജാതയുടെയും മകളാണ്.
പുതിയ പരിശീലകൻ ക്യൂബയുടെ യൊയാൻഡ്രിസ് ബെറ്റൻസോസിന്റെ കീഴിൽ
തുടർച്ചയായ മൂന്നാം മെഡലാണ് സാന്ദ്രയുടേത്. ഇന്ന് ലോങ് ജമ്പിലും ഇറങ്ങുന്നുണ്ട്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പിജി ഹിസ്റ്ററി വിദ്യാർഥിനിയാണ്. കണ്ണൂർ കേളകം ഇല്ലിമുക്ക് തയ്യുള്ളതിൽ ടി കെ ബാബുവിന്റെയും മിശ്രകുമാരിയുടെയും മകളാണ്.
2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് തൃശൂർ ചേലക്കര നെല്ലിക്കൽ വർക്കിയുടെയും ശോശാമ്മയുടെയും മകളായ ഷീന. തിരുവനന്തപുരത്ത് കൃഷി വകുപ്പിൽ എൽഡി ക്ലർക്കാണ്.









0 comments