സ്വപ്ന തുല്യമായ തിരിച്ചുവരവ്: മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ് ലീഗ് സെമിയിൽ

facebook.com/photo/Manchester United
മാഞ്ചസ്റ്റർ: യൂറോപ്പ് ലീഗ് ക്വാർട്ടറിൽ ലിയോണിനെതിരെ അധികസമയത്ത് നേടിയ മൂന്ന് ഗോളിന്റെ പിൻബലത്തിൽ സെമിയിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. 114-ാം മിനിറ്റുവരെ 2- 4ന് പുറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് സ്വപ്ന തുല്യമായ തിരിച്ചുവരവ് നടത്തിയത്. അവസാന നിമിഷം നേടിയ ഗോളോടെ രണ്ടാംപാദത്തിൽ 5–4ന്റെ വിജയമാണ് ടീം നേടിയത്. ആദ്യ പാദത്തിൽ രണ്ടു ഗോളുമായി ഇരുടീമും സമനിലയിൽ പിരിഞ്ഞു. ഇരുപാദങ്ങളിലുമായി 7-6ന്റെ ജയമാണ് മാഞ്ചസ്റ്റർ സ്വന്തമാക്കിയത്.
രണ്ടാം പാദത്തിന്റെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ ലീഡ്. പത്താം മിനുറ്റിൽ മാനുവൽ ഉഗാർട്ടെ യുനൈറ്റഡിനായി ഗോൾ നേടി. ആദ്യപകുതി അവസാനിക്കാരിക്കെ 45-ാം മിനിറ്റിൽ ഡിയഗോ ഡാലോ ടീം ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ ലയോൺ തിരിച്ചടിച്ചു. 71ാം മിനുറ്റിൽ കൊറന്റിൻ ടൊലിസോയും 77ാം മിനുറ്റിൽ നിക്കൊളാസ് താഗിലിയാഫിക്കോയും ടീമിനായി ഗോൾ കണ്ടെത്തി. കളി സമനിലയിൽ തുടർന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.
അതിനിടയിൽ ലിയോണിന്റെ കൊറന്റിൻ ടൊലീസോ 89-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി. പത്തുപേരായി ചുരുങ്ങിയെങ്കിലും മികച്ച കളി പുറത്തെടുത്ത ലയോണിനായി 104-ാം മിനിറ്റിൽ റയാൻ ചെർക്കിയും 109-ാം മിനുറ്റിൽ അലക്സാൻഡ്രെ ലക്കസാട്ടയും ലീഡ് നേടി. ഇതോടെ 4-2ന് യുണൈറ്റഡ് പുറകിലായി.
114-ാം മിനിറ്റിൽ പെനൽറ്റി ഗോളാക്കി മാറ്റി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. കളി അവസാനിക്കാനിരിക്കെ 120-ാം മിനിറ്റിൽ കോബിയോ മാനോ യുണൈറ്റഡിന് സമനില സമ്മാനിച്ചു. പിന്നാലെ എക്‌സ്ട്രാ ടൈമിന്റെ ഇൻജുറി ടൈമിൽ 121-ാം മിനിറ്റിൽ ഹാരി മഗ്വെയിറിന്റെ ഗോളിലൂടെയാണ് ടീം ജയമുറപ്പിച്ചത്. സെമിയിൽ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി.









0 comments