ലിവർ ഗർജനം


Sports Desk
Published on Apr 28, 2025, 03:01 AM | 1 min read
ലണ്ടൻ :ആൻഫീൽഡിൽ ഒരിക്കൽക്കൂടി ലിവർപൂൾ ഗർജിച്ചു. അഞ്ച് വർഷത്തെ ഇടവേളയ്‌ക്കുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ സ്വന്തമാക്കി. സ്വന്തം തട്ടകത്തിൽ ടോട്ടനം ഹോട്‌സ്‌പറിനോട് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അഞ്ചെണ്ണം തിരിച്ചടിച്ചായിരുന്നു ലിവർപൂളിന്റെ ആഘോഷം (5–-1). നാല് കളിശേഷിക്കെയാണ് നേട്ടം. രണ്ടാമതുള്ള അഴ്‌സണലിനെക്കാൾ 15 പോയിന്റ് ലീഡ്. പരിശീലകൻ ആർണെ സ്ലോട്ടിന് ആദ്യ സീസണിൽതന്നെ കിരീടമായി.
ആൻഫീൽഡിൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. ഒറ്റപ്പോയിന്റ് നേടിയാൽ മതിയായിരുന്നു ലിവർപൂളിന്. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചപോലെയായിരുന്നില്ല. കളി തുടങ്ങി പത്ത് മിനിറ്റ് തികയുമ്പോഴേക്കും ലീഡ് നേടിയത് ടോട്ടനം. ജയിംസ് മാഡിസന്റെ കോർണർ കിക്കിൽ ഡൊമിനിക് സോളങ്കി തലവച്ചപ്പോൾ സ്‌റ്റേഡിയം നിശബ്‌ദമായി.
പക്ഷേ, തുടർന്ന് കണ്ടത് ലിവർപൂൾ ഗർജനമായിരുന്നു. നാല് മിനിറ്റിനുള്ളിൽ മറുപടി. ഡൊമിനിക് സൊബൊസ്‌ലായിയുടെ നീക്കത്തിൽ ലൂയിസ് ഡയസ് പന്തുമായി വലയിലേക്ക് ഊർന്നിറങ്ങി. റഫറി ഓഫ്‌സൈഡാണ് വിധിച്ചത്. ലിവർപൂൾ വാദിച്ചു. വീഡിയോ പരിശോധനയിൽ ഓഫ് സൈഡല്ലെന്ന് തെളിഞ്ഞതോടെ ആഘോഷം തുടങ്ങി.
ടോട്ടനം പിന്നെ അപ്രസക്തമായി. ഇതിനിടെ കോഡി ഗാക്‌പോയുംലക്ഷ്യം കണ്ടു. അത് ഓഫ് സൈഡായി. മുഹമ്മദ് സലായും ഡയസും അലെക്‌സിസ് മക് അല്ലിസ്‌റ്ററും അപകടകാരികളായി. പത്ത് മിനിറ്റിനുള്ളിൽ അടുത്ത ഗോളും വന്നു. ഇരുപത് മിനിറ്റ്‌വാര നിന്ന് മക് അല്ലിസ്‌റ്റർ തൊടുത്ത അടി ടോട്ടനത്തിന്റെ പ്രതീക്ഷകളെ തകർത്തു. അടുത്ത പത്ത് മിനിറ്റിൽ മൂന്നാം ഗോളുമെത്തി. ഇക്കുറി ഗാക്‌പോയ്‌ക്കായിരുന്നു ചുമതല. കോർണറിൽ തട്ടിത്തെറിച്ച പന്ത് ഡച്ചുകാരൻ വലയിലാക്കി. രണ്ടാംപകുതി സലാ ലീഡുയർത്തി. ഡെസ്റ്റിനി ഉഡോഗിയുടെ പിഴവുഗോളിലൂടെ ലിവർപൂൾ പട്ടിക തികച്ചു.
പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ഇരുപതാം കിരീടമാണ്. മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ നേട്ടത്തിനൊപ്പമെത്തി. 2019–-20 സീസണിലായിരുന്നു അവസാനമായി ജേതാക്കളായത്. യുർഗൻ ക്ലോപ്പായിരുന്നു പരിശീലകൻ. മുപ്പതുവർഷത്തിനുശേഷമായിരുന്നു ആ നേട്ടം. തോൽവിയോടെ ടോട്ടനത്തിന്റെ നില പരുങ്ങലിലായി. മറ്റൊരു കളിയിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ് ബോണിമൗത്തുമായി 1–-1ന് കുരുങ്ങി.
0 comments