‘കേരന്റീന’; മലയാളികൾ കാത്തിരുന്ന പ്രഖ്യാപനം

argentina fc.
avatar
അജിൻ ജി രാജ്‌

Published on Aug 24, 2025, 12:58 AM | 1 min read

കോഴിക്കോട്‌: പതിനയ്യായിരത്തോളം കിലോമീറ്റർ അകലെയുള്ള അർജന്റീനയോട്‌ കേരളത്തിന്‌ എന്തിനിത്ര പ്രിയം? സ്‌പാനിഷ്‌ സംസാരിക്കുന്ന, ജീവിതശൈലിയിൽ പൊരുത്തപ്പെടാൻ ഒന്നുമില്ലാത്ത ലാറ്റിനമേരിക്കൻ രാജ്യവും മലയാളികളും അടുത്തത്‌ കാൽപ്പന്തിലൂടെയാണ്‌. മാറഡോണയെന്ന മാന്ത്രികനിൽ മയങ്ങിയ കേരളം ലയണൽ മെസിയുടെ കളിയഴകിൽ അത്ഭുതപ്പെട്ടു. മിശിഹായെ പോലെ ആരാധിച്ചു‍, നെഞ്ചേറ്റി. ആ സ്‌നേഹവും അഭിനിവേശവും താരതമ്യപ്പെടുത്താനാകില്ല. അർജന്റീന കേരളത്തിന്‌ വെറുമൊരു രാജ്യമോ ഫുട്‌ബോൾ ടീമോ അല്ല, അതൊരു വികാരമാണ്‌.


മനുഷ്യായുസ്സിൽ ഒരിക്കൽപോലും നേരിട്ട്‌ കാണുമെന്ന്‌ പ്രതീക്ഷിക്കാത്ത മെസിയും കൂട്ടരും കേരളത്തിലെത്തുമ്പോൾ അത്‌ ഇ‍ൗ നാടിനും ആരാധകർക്കുമുള്ള അംഗീകാരമാണ്‌. സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു ദിനമെത്തുമെന്ന്‌ ആരും കരുതിയതല്ല. ലോകത്തെ ഏത്‌ വേദിയും അർജന്റീനയ്‌ക്ക്‌ അന്യമല്ല. പണമെറിഞ്ഞ്‌ ലോകചാമ്പ്യൻമാരെ കളത്തിലെത്തിക്കാൻ കാത്തിരിക്കുന്നവർ ഏറെയുണ്ട്‌. കേരളമെന്ന കുഞ്ഞുനാട്ടിൽ കളിക്കാൻ ലാറ്റിനമേരിക്കൻ ടീം തീരുമാനമെടുത്തത്‌ മലയാളികളുടെ ഉപാധികളില്ലാത്ത സ്‌നേഹമാണ്‌. മുമ്പ്‌ പലവട്ടം അതവർക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. മാറഡോണയെ കണ്ട്‌ ത്രസിച്ച, മെസിയുടെ മായാജാലത്തിൽ മതിമറന്ന നാടിന്‌ ഇനി അർജന്റീനയുടെ കളി നേരിട്ട്‌ കാണാം, ആർപ്പുവിളിക്കാം. മാറഡോണയുടെ കളി കാണാനായില്ലെങ്കിലും ഒരിക്കൽ നേരിട്ട്‌ കാണാൻ സാധിച്ചു. കണ്ണൂരിൽ എത്തിയ മാറഡോണയ്‌ക്ക്‌ വൻവരവേൽപ്പ്‌ ലഭിച്ചിരുന്നു.


2022 ഖത്തർ ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരായതിന്‌ പിന്നാലെയാണ്‌ കേരള സന്ദർശനമെന്ന ആശയമുദിച്ചത്‌. കിരീടനേട്ടത്തിൽ ലോകമെങ്ങുമുള്ള ആരാധകർക്ക്‌ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ(എഎഫ്‌എ) നന്ദി അറിയിച്ചിരുന്നു. അതിൽ കേരളവും ഇടംപിടിച്ചു. സന്തോഷമറിയിച്ച്‌ കായികമന്ത്രി വി അബ്ദുറഹിമാൻ എഎഫ്‌എക്ക്‌ മെയിൽ സന്ദേശമയച്ചു. അതിനുള്ള മറുപടിയിലാണ്‌ കേരള സന്ദർശനത്തിനുള്ള സന്നദ്ധത അറിയിച്ചത്‌. ഇച്ഛാശക്തിയോടെ സർക്കാരും വകുപ്പും മുന്നിട്ടിറങ്ങിയതോടെ സ്വപ്നം സാഫല്യമായി. സ്‌പോൺസറുടെ പിന്തുണയും പ്രധാനമായി.


രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌. 2011ൽ കൊൽക്കത്തയിൽ വെനസ്വേലയ്‌ക്കെതിരെ സ‍ൗഹൃദ മത്സരം കളിച്ചിരുന്നു. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുന്നുണ്ട്‌. സ്വകാര്യ പരിപാടിയാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Home