Deshabhimani

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമി ; അഴ്‌സണലിനെ 
ഡെംബെലെ 
തകർത്തു

Champions League football

അഴ്സണലിനെതിരെ പിഎസ്ജിയുടെ വിജയഗോൾ നേടിയ 
ഉസ്--മാൻ ഡെംബെലെയുടെ ആഹ്ലാദം

avatar
Sports Desk

Published on May 01, 2025, 03:27 AM | 1 min read


ലണ്ടൻ :

റയൽ മാഡ്രിഡിനെ തകർത്തെത്തിയ അഴ്‌സണലിന്‌ പിഎസ്‌ജിക്ക്‌ മുന്നിൽ അടിതെറ്റി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ സെമിയിൽ സ്വന്തം തട്ടകത്തിലായിരുന്നു അഴ്‌സണലിന്റെ തോൽവി. ഒരു ഗോളിന്‌ ആദ്യപാദം പിഎസ്‌ജി സ്വന്തമാക്കി. ഉസ്‌മാൻ ഡെംബെലെ പാരീസുകാരുടെ വിജയഗോൾ നേടി.


കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽതന്നെ അഴ്‌സണൽ ലീഡ്‌ വഴങ്ങി. പിഎസ്‌ജിയുടെ ഒന്നിനുപിറകെ ഒന്നായുള്ള ആക്രമണത്തിൽ പിടിച്ചുനിൽക്കാനായില്ല. നാലാം മിനിറ്റിൽ ഡെംബെലെ തകർപ്പൻ ഷോട്ടിലൂടെ അഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ്‌ റായയെ കീഴടക്കി. കവിച കവറാസ്‌കെലിയയും ഡെംബെലയും ചേർന്നാണ്‌ നീക്കം ആരംഭിച്ചത്‌. ആദ്യം ഡെംബെലെ പന്തുമായി മുന്നേറി. പിന്നെ ഇടതുവശത്ത്‌ കവാറസ്‌കെലിയയെ കണ്ടു. ബോക്‌സിന്‌ പുറത്തേക്കായിരുന്നു ക്രോസ്‌. അഴ്‌സണൽ പ്രതിരോധം ഇടപെടുംമുമ്പ്‌ പന്ത്‌ വലയിൽ കയറി.


പിഎസ്‌ജി വീണ്ടും ആക്രമിച്ചുകളിച്ചു. പലപ്പോഴും റായ അഴ്‌സണലിന്റെ രക്ഷകനായി. കൗമാരതാരം ഡിസയർ ദുവെയുടെ ഗോളെന്നുറച്ച ഷോട്ടിനെ റായ നിർവീര്യമാക്കുകയായിരുന്നു.


മറുവശത്ത്‌ പിഎസ്‌ജി ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയും മിന്നി. ഗബ്രിയേൽ മാർട്ടിനെല്ലിയുടെയും ലിയാൻഡ്രോ ട്രൊസാർഡിന്റെയും നീക്കങ്ങളെ ദൊന്നരുമ്മ തടഞ്ഞു. ഡെക്ലൻ റൈസിന്റെ ഫ്രീകിക്കിൽ മിക്കേൽ മെറീനോ ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌ സൈഡായി.


അവസാന ഘട്ടത്തിൽ പിഎസ്‌ജിക്ക്‌ രണ്ട്‌ അവസരം കൂടി കിട്ടി. പകരക്കാരനായെത്തിയ ബ്രാഡ്‌ലി ബർക്കോളയുടെ അടി നേരിയ വ്യത്യാസത്തിൽ പുറത്തായി. ഗൊൺസാലോ റാമോസിന്റെ ഷോട്ട്‌ പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.


പിഎസ്‌ജി പ്രതിരോധം മികച്ചുനിന്നു. അഴ്‌സണൽ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായ ബുകായോ സാക്കയെ പിടിച്ചുകെട്ടാൻ പാരീസുകാർക്ക്‌ കഴിഞ്ഞു. ഏഴിന്‌ പാരീസിൽവച്ചാണ്‌ രണ്ടാംപാദ സെമി.



deshabhimani section

Related News

View More
0 comments
Sort by

Home