ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക സഞ്ജുവും പന്തുമല്ലെന്ന്

മുംബൈ: 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ഋക്ഷഭ് പന്തിനും സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരം ജിതേഷ് ശർമയ്ക്കാണ് ആകാശ് ചോപ്ര സാധ്യത പ്രവചിക്കുന്നത്. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. ടൂർണമെന്റിൽ ജിതേഷ് ശർമയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തണമെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ട്വന്റി20യിൽ സഞ്‌ജു സാംസൺ ഇന്ത്യൻ ടീമിന്റെ പ്രധാന താരമാണെന്ന് വ്യക്തമാക്കുന്നതാണ് ഏഷ്യാ കപ്പ് ടീം തെരഞ്ഞെടുപ്പെങ്കിലും കളിക്കാനാകുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. കഴിഞ്ഞ വർഷം നേടിയ മൂന്ന് സെഞ്ചുറികളും പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണയും മലയാളി വിക്കറ്റ് കീപ്പർക്ക് തുണയായി. ഓപ്പണിങ് സ്ഥാനത്തേക്കാണ് ശുഭ്‌മാൻ ഗിൽ തിരിച്ചെത്തിയിരിക്കുന്നത്. നിലവിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ സഞ്‌ജുവിനെ മറ്റേതെങ്കിലും സ്ഥാനത്ത് കളിപ്പിക്കുമോ എന്നതിലും വ്യക്തതയില്ല.
ഇൗ വർഷം നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് സഞ്‌ജുവിന് വിനയായത്. അഞ്ച് കളിയിൽ 51 റൺ മാത്രമായിരുന്നു സമ്പാദ്യം. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചെറുടെ പന്തിൽ പുറത്താകുന്നതായിരുന്നു സ്ഥിരം കാഴ്‌ച. അവസാന കളിയിൽ പരിക്കേറ്റതോടെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമായി. ഐപിഎല്ലിലും വലിയൊരു പ്രകടനം പുറത്തെടുക്കാനായില്ല.
ഇന്ത്യക്കായി 42 ട്വന്റി20യിലാണ് സഞ്‌ജു ഇറങ്ങിയത്. 38 ഇന്നിങ്‌സിൽ 861 റണ്ണടിച്ചു. 152.38ആണ് പ്രഹരശേഷി. 25.32 ബാറ്റിങ് ശരാശരിയും. മൂന്ന് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും അതിലുൾപ്പെടും. മറുവശത്ത്, ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാന്തരം പ്രകടനമാണ് അഭിഷേകിന്റെ സ്ഥാനം ഉറപ്പിച്ചത്









0 comments