മുന്നിൽ റൺമല: പരാജയം മുന്നിൽ കണ്ട് ഇന്ത്യ; ജയ്‌സ്വാളും രാഹുലും പുറത്ത്

ഗുവാഹത്തി: സ്വന്തം തട്ടകത്തിൽ മറ്റൊരു പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യ ഏറെ പണിപ്പെടും. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കം പാളി. 27 റൺസിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ടത് ടീമിനെ പ്രതിസന്ധിയിലാക്കി. കളിയവസാനിപ്പിക്കാൻ ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കേ ഇന്ത്യയ്ക്ക് ഇനിയും 522 റൺസ് കൂടി വേണം.
ദക്ഷിണാഫ്രിക്ക് ഉയർത്തിയ 549 റൺസിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ഓപ്പണർ ജയ്സ്വാളിന്‍റെയും (20 പന്തിൽ 13) കെ എൽ രാഹുലിന്‍റെയും (29 പന്തിൽ 6) വിക്കറ്റ് ആണ് നഷ്ടമായത്. സായ് സുദർശനും (25 പന്തിൽ 2), നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവുമാണ് (22 പന്തിൽ 4) ക്രീസിൽ. മത്സരത്തിന്റെ നാലാം ദിവസം 78.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്ത ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 201നാണ് അവസാനിച്ചത്. എതിരാളികളെ ഫോളോ ഓണിന് വിടാതെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമ ബാറ്റിചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക 489, 220/5d; ഇന്ത്യ 201, 27/2
വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസുമായി നാലാം ദിനം കളി തുടർന്ന ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബോളിങ് നിരയെ ശ്രദ്ധയോടെ നേരിട്ടു. ടീം സ്കോർ 50 കടന്ന ശേഷമാണ് ഓപ്പണർ റയാൻ റിക്കിൾട്ടൻ (64 പന്തിൽ 35) പുറത്തായത്. പിന്നാലെ എയ്ഡൻ മാർക്രം (84 പന്തിൽ 29), ടെംബ ബാവുമ (11 പന്തിൽ 3) വീണു. എന്നാൽ പിന്നീട് കളത്തിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സും ടോണി ഡെ സോർസിയും നൂറു റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 49 റൺസ് എടുത്ത് ടോണി ഡെ സോർസി പുറത്തായി. പിന്നീട് വിയാൻ മൾഡറുമായി ചേർന്ന് (69 പന്തിൽ പുറത്താവാതെ 35) ട്രിസ്റ്റൻ സ്റ്റബ്സ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സെഞ്ചുറിക്ക് ആറ് റൺസ് അകലെ ട്രിസ്റ്റൻ സ്റ്റബ്സ് (180 പന്തിൽ 94) വീണതോടെ ടീം ഡിക്ലർ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.









0 comments