അമൻജോത് മികവിൽ ഇന്ത്യ ; രണ്ടാം ട്വന്റി20യിലും ജയം


Sports Desk
Published on Jul 03, 2025, 03:59 AM | 1 min read
ബ്രിസ്‌റ്റോൾ
ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ രണ്ടാം ട്വന്റി20യിലും ജയംകുറിച്ച് ഇന്ത്യൻ വനിതകൾ. 24 റൺ ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ 2–-0ന് മുന്നിലെത്തി. ബാറ്റിലും പന്തിലും ശോഭിച്ച അമൻജോത് കൗറാണ് വിജയശിൽപ്പി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റണ്ണെടുത്തു. ഇംഗ്ലണ്ടിന് നിശ്‌ചിത ഓവറിൽ ഏഴിന് 157ലെത്താനേ കഴിഞ്ഞുള്ളൂ. അമൻജോത് 40 പന്തിൽ 63 റണ്ണെടുത്തു. ഒരു വിക്കറ്റും വീഴ്‌ത്തി.
മുപ്പത്തൊന്ന് റണ്ണെടുക്കുന്നതിനിടെ ഷഫാലി വർമ (4 പന്തിൽ 3), സ്‌മൃതി മന്ദാന (13 പന്തിൽ 13), ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ (2 പന്തിൽ 1) എന്നിവരെ നഷ്ടമായപ്പോൾ ഇന്ത്യ പതറിയതാണ്. ജമീമ റോഡ്രിഗസും (41 പന്തിൽ 63) അമൻജോതും ചേർന്നാണ് കരകയറ്റിയത്. ഇരുവരും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങി. ജമീമ ഒരു സിക്‌സറും ഒമ്പത് ഫോറും പറത്തി. പുറത്താകാതെനിന്ന അമൻജോതിന്റെ ഇന്നിങ്‌സിൽ ഒമ്പത് ഫോർ ഉൾപ്പെട്ടു. 22 പന്തിൽ 32 റണ്ണുമായി റിച്ച ഘോഷായിരുന്നു കൂട്ട്.
മറുപടിക്കെത്തിയ ഇംഗ്ലണ്ടിനായി 35 പന്തിൽ 54 റണ്ണെടുത്ത താമി ബാമൗണ്ട് മാത്രമാണ് പൊരുതിയത്. രണ്ട് വിക്കറ്റുമായി സ്‌പിന്നർ ശ്രീചരണി മികച്ച പ്രകടനം തുടർന്നു. മൂന്നാം മത്സരം നാളെ നടക്കും.









0 comments