ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയുടെ മുൻനിര തകർന്നു, ന്യൂസിലൻഡിന് മികച്ച തുടക്കം

PHOTO: Facebook/Blackcaps
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ മുൻനിരയ്‌ക്ക് ബാറ്റിങ് തകർച്ച. ഏഴ് ഓവറുകൾക്കിടെ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്‌ടമായത്.
രോഹിത് ശർമ (17 പന്തിൽ 15), ശുഭ്‌മാൻ ഗിൽ (7 പന്തിൽ2), വിരാട് കോഹ്‌ലി (14 പന്തിൽ 11) എന്നിവർ പെട്ടന്ന് കൂടാരം കയറി. ഗില്ലിന്റേയും കോഹ്‌ലിയുടേയും വിക്കറ്റുകൾ ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി നേടിയപ്പോൾ കെയ്‌ൽ ജാമിൻസണാണ് രോഹിതിനെ വീഴ്‌ത്തിയത്. ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ എന്നിവരാണ് നിലവിൽ ക്രീസിൽ.
മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. എ ഗ്രൂപ്പിൽ രണ്ടു കളിയും ജയിച്ച് ഇരുടീമുകളും സെമി ഉറപ്പിച്ചിട്ടുണ്ട്. ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. ഗ്രൂപ്പിൽ ഒന്നാമതെത്തുന്നവർ സെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ നേരിടും. രണ്ടാമതെത്തുന്നവർ ബി ഗ്രൂപ്പ് ചാമ്പ്യൻമാരായ സൗത്ത് ആഫ്രിക്കയേയും.
പറക്കും ഫിലിപ്‌സ്
ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്‌സിന്റെ മാസ്‌മരിക ക്യാച്ചാണ് വിരാട് കോഹ്‌ലിലെയ വേഗം മടക്കിയത്. മാറ്റ് ഹെൻറിയുടൈ പന്തിനെ ഓഫ്‌സൈഡിലേക്ക് കളിച്ച കോഹ്‌ലിയെ ഗ്ലെൻ ഫിലിപ്‌സ് പറന്ന് പിടിക്കുകയായിരുന്നു. ഏഴാം ഓവറിൽ ആയിരുന്നു കോഹ്‌ലിയുടെ വിക്കറ്റ്.
മൂന്നാം ഓവറിൽ ശുഭ്‌മാൻ ഗില്ലിനെ എൽബിഡബ്ലൃുവിൽ കുരുക്കിയാണ് ന്യൂസിലൻഡ് തുടങ്ങിയത്. ആറാം ഓവറിൽ ജാമിസൺ രോഹിത് ശർമയെ വിൽ യങ്ങിന്റെ കൈകളിലുമെത്തിച്ചു.









0 comments