ഇന്ത്യ തിളങ്ങുന്നു

image credit bcci facebook
ദുബായ് : പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ തിളങ്ങുന്നു. ഏകദിനത്തിലും ട്വന്റി20യിലും തുടരുന്ന ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായി ചാമ്പ്യൻസ് ട്രോഫി നേട്ടം. 2023 ഏകദിന ലോകകപ്പിൽ റണ്ണറപ്പായ ടീം 2024 ട്വന്റി20 ലോകകപ്പിൽ ചാമ്പ്യൻമാരായി. ഇപ്പോൾ ചാമ്പ്യൻസ് ട്രോഫിയിൽ കിരീടവുമുയർത്തി രോഹിത് ശർമയും സംഘവും. എട്ട് മാസത്തിനിടയിലെ രണ്ടാം ട്രോഫി. തുടർച്ചയായ നാലാം ഐസിസി ഫൈനലായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കിരീടപ്പോരിനിറങ്ങിയിരുന്നു.
ഏകദിനത്തിലും ട്വന്റി20യിലും നിലവിലെ ഒന്നാംറാങ്കുകാരാണ് ഇന്ത്യ. ഏഷ്യയിലും വിദേശത്തുമെല്ലാം വിജയക്കൊടി പാറിച്ചു. സന്തുലിതമായ ടീമാണ് ഇന്ത്യക്ക്. ക്യാപ്റ്റൻ രോഹിതിന് കീഴിൽ അച്ചടക്കത്തോടെ കളിച്ചു. പേസ് നിരയിലെ വജ്രായുധം ജസ്‌പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായിട്ടും തളർന്നില്ല. വ്യക്തമായ പദ്ധതികളുമായിട്ടായിരുന്നു ദുബായിൽ എത്തിയത്. ആതിഥേയർ പാകിസ്ഥാനായിരുന്നെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലായിരുന്നു. അഞ്ച് സ്‌പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തി. ആഴമേറിയ ബാറ്റിങ് നിരയെയും വിന്യസിച്ചു. ഇത് ഗുണം ചെയ്‌തു. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ മധ്യനിരയിൽ വിശ്വാസം കാത്തു.
പുതിയ പരിശീലകൻ ഗൗതം ഗംഭീറും വിജയത്തിന്റെ അവകാശിയാണ്.
ചരിത്രത്തിലെ ഏഴാം ഐസിസി കിരീടമാണ് ഇന്ത്യയുടേത്. 1983, 2011 ഏകദിന ലോകകപ്പും 2007, 2024 ട്വന്റി20 ലോകകപ്പുമുയർത്തി. ചാമ്പ്യൻസ് ട്രോഫി (2002, 2013, 2025) മൂന്നുതവണയും നേടി.









0 comments