അക്‌സർ പട്ടേൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും

axar patel delhi capitals facebook.com/photo
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ഓൾ റൗണ്ടർ അക്സർ പട്ടേലിനെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന ഋഷഭ് പന്ത് ഇത്തവണ ലഖ്നൗ സൂപ്പർ ജയൻറ്സിന്റെ ഭാഗമാണ്.
കെ എൽ രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മാനേജ്മെൻറ് പരിഗണിച്ചിരുന്നുവെങ്കിലും താരം നിരസിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. 2019 മുതൽ ഡൽഹിയുടെ ഭാഗമായ അക്സറിനെ 18 കോടി രൂപയ്ക്കാണ് ഇത്തവണത്തെ ലേലത്തിൽ ടീം നിലനിർത്തിയത്. 150 ഐപിഎൽ മൽസരങ്ങളിൽ നിന്നായി അക്സർ 1653 റൺസും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.
അതേസമയം രണ്ട് മാസം നീളുന്ന ഐപിഎൽ ക്രിക്കറ്റിന് 22ന് തുടക്കമാവും. ഇത്തവണ പതിനെട്ടാം സീസണാണ്. ഉദ്‌ഘാടന മത്സരത്തിൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡനാണ് വേദി. മെയ് 25ന് ഫൈനലും ഇവിടെയാണ്.
അഞ്ചുതവണവീതം കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും, സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റു ടീമുകൾ. 13 വേദികളിൽ 74 മത്സരമുണ്ടാകും.
ഇക്കുറി ലേലത്തിൽ 577 കളിക്കാരുണ്ടായിരുന്നു. 367 ഇന്ത്യൻ താരങ്ങളും 210 വിദേശികളും. ഒരു ടീമിൽ പരമാവധി 25 അംഗങ്ങളാണ്. എട്ട് വിദേശികളാകാം. ഋഷഭ് പന്താണ് വിലപിടിപ്പുള്ള താരം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടിക്കാണ് ഈ വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യർക്കായി 26.75 കോടി മുടക്കി. വിദേശതാരങ്ങളിൽ ജോസ് ബട്‌ലർക്കാണ് കൂടുതൽ തുക. ഗുജറാത്ത് 15.75 കോടി രൂപ ചെലവിട്ടു. മഹേന്ദ്ര സിങ് ധോണി 43-ാം വയസ്സിലും ചെന്നൈ സൂപ്പർ കിങ്‌സിനായി കളിക്കാനിറങ്ങുന്നതാണ് സവിശേഷത. മത്സരങ്ങൾ തത്സമയം സ്‌റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട്‌സ്‌റ്റാറിലും കാണാം.









0 comments