ഇന്ന് നാല് കളികള്‍, അര്‍ജന്റീനയും ഫ്രാന്‍സും കളത്തിലിറങ്ങും - കണക്കുകള്‍ ഇങ്ങനെ

മോസ്‌കോ > ലോകകപ്പിന്റെ മൂന്നാം ദിനമായ ഇന്ന് നാല് മത്സങ്ങള്‍ അരങ്ങേറും. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും. ഫ്രാന്‍സിന് ഓസ്ട്രേലിയയും അര്‍ജന്റീനയ്ക്ക് ഐസ്ലന്‍ഡുമാണ് എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയും നേരിടും.
കംഗാരു, ഫ്രാന്‍സിനോടോ കളി
ഇത്തവണ കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നാലു ടീമുകളിലൊന്നാണ് ഫ്രാന്‍സ്. ഓസ്‌ട്രേലിയ താരതമ്യേന ദുര്‍ബലരാണ്. പെറു, ഡെന്‍മാര്‍ക്ക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഓസ്‌ട്രേലിയക്കെതിരെ ഫ്രാന്‍സിന് 76 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. 15 ശതമാനം സാധ്യത സമനിലയ്ക്കാണ്. ഒമ്പത് ശതമാനം മാത്രമാണ് ഓസ്‌ട്രേലിയക്ക് സാധ്യത.
ഫ്രാന്‍സ്
ഫിഫ റാങ്കിങ്: 7
പരിശീലകന്‍: ദിദിയര്‍ ദെഷാം
രണ്ടുപതിറ്റാണ്ട് മുമ്പത്തെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ ഫ്രാന്‍സ് കച്ചമുറുക്കുന്നു. 1998ലാണ് ഏക കിരീടനേട്ടം. 2006ല്‍ റണ്ണറപ്പായി. 1958ലും 1986ലും മൂന്നാം സ്ഥാനത്തെത്തി. 15ാം തവണ ലോകകപ്പിനെത്തുന്ന ഫ്രാന്‍സ് അടിമുടി സന്തുലിതമായ ടീമാണ്. യോഗ്യതാ മത്സരങ്ങളില്‍ തകര്‍പ്പന്‍ മുന്നേറ്റമായിരുന്നു. പത്തില്‍ ഏഴു ജയം. 18 ഗോള്‍ അടിച്ചുകൂട്ടി.
എല്ലാ മേഖലയിലും പ്രതിഭാധനരുണ്ട്. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസാണ് ക്യാപ്റ്റന്‍. അര്‍ധാവസരംപോലും ഗോളാക്കുന്ന ഒണ്‍ട്വാന്‍ ഗ്രീസ്മാനാണ് തുരുപ്പുശീട്ട്. ഫ്രീകിക്കിലും വിദഗ്ധന്‍. അത്‌ലറ്റികോ മാഡ്രിഡിന്റെ കളിപ്രതിഭ. മധ്യനിരയില്‍ കളി മെനയുന്ന പോള്‍ പോഗ്ബ, മുന്നേറ്റത്തില്‍ കൈലിയന്‍ എംബാപ്പെ, സാമുവല്‍ ഉംറ്റിറ്റി, ഒളിവര്‍ ജിറൂ എന്നിവര്‍ ഏത് കോട്ടകളും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്.
ഓസ്‌ട്രേലിയ
ഫിഫ റാങ്കിങ്ങ്: 41
പരിശീലകന്‍: ബെര്‍ട്ട്വാന്‍ മാര്‍വിക്
ഏഷ്യന്‍ പ്രതിനിധികളായി അഞ്ചാം തവണ ലോകകപ്പിനെത്തുന്നു. 2006ല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതാണ് പ്രധാന നേട്ടം. കഴിഞ്ഞ രണ്ടുതവണയും യോഗ്യതാറൗണ്ട് കടക്കാനായില്ല. പരിചയസമ്പന്നനായ ടിം കാഹില്‍തന്നെ പ്രധാന താരം. 105 രാജ്യാന്തരമത്സരങ്ങളില്‍ 50 ഗോളടിച്ച കളിക്കാരന് 38ാം വയസ്സില്‍ ഇത് വിടവാങ്ങല്‍ ലോകകപ്പാകും.
കഴുകന്മാര്‍ക്ക് ക്രൊയേഷ്യ
അടങ്ങാത്ത പോരാട്ടവീര്യവുമായി ക്രൊയേഷ്യയും ആഫ്രിക്കന്‍ കരുത്തിന്റെ പ്രതീകമായ നൈജീരിയയും നാളെ കളത്തിലിറങ്ങും.യുവകളിക്കാരുമായി ഇറങ്ങുന്ന 'സൂപ്പര്‍ കഴുകന്‍'മാര്‍ക്ക് ഏതു വമ്പന്‍ ടീമിനെയും അട്ടിമറിക്കുള്ള കെല്‍പ്പുണ്ട്. മികവുറ്റ ഒരുപടി കളിക്കാരുണ്ടായിട്ടും പ്ലേ ഓഫ് കടന്നാണ് ക്രൊയേഷ്യ റഷ്യയിലെത്തിയത്.
ക്രൊയേഷ്യ
ഫിഫ റാങ്കിങ്: 20
പരിശീലകന്‍: സ്ലാട്‌കോ ഡാലിച്ച്
വമ്പന്‍ ടീമുകളില്‍ കളിക്കുന്ന മധ്യനിരക്കാരുടെ ഒരു കൂട്ടമാണ് ക്രൊയേഷ്യക്കുള്ളത്. മധ്യനിരയില്‍ മോഡ്രിച്ച്ഇവാന്‍ റാകിടിച്ച് സഖ്യം കളിയുടെ ഗതി നിര്‍ണയിക്കും.
നൈജീരിയ
ഫിഫ റാങ്കിങ്: 48
പരിശീലകന്‍: ജെര്‍ണോത് റോഹര്‍
ആഫ്രിക്കന്‍ ടീമുകള്‍ ഇതുവരെ സെമിയിലെത്തിയിട്ടില്ല എന്ന കുറവു നികത്താനാണ് നൈജീരിയയുടെ ശ്രമം. മൂന്നുതവണ പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. നായകന്‍ ജോണ്‍ ഒബി മിക്കേലിന്റെ കീഴില്‍ കളിക്കുന്ന ടീം സന്തുലിതമാണ്. വേഗവും കൃത്യതയും ഒത്തുചേരുന്ന ഇവോബിയാണ് നൈജീരിയയുടെ തുരുപ്പുചീട്ട്.
എറിക്‌സണും ഗ്വിറേറോയും മുഖാമുഖം
ഏതു കരുത്തനെയും അട്ടിമറിക്കാന്‍ കഴിവുള്ള ഡെന്‍മാര്‍ക്ക് ലാറ്റിന്‍മേരിക്കന്‍ പരമ്പര്യം പേറുന്ന പെറുവിനെ നേരിടും. പ്ലേ ഓഫില്‍ അയര്‍ലന്‍ഡിനെ 51ന് തകര്‍ത്താണ് ഡെന്‍മാര്‍ക്ക് ആദ്യറൗണ്ടിലേക്കു മുന്നേറിയത്. ആദ്യലോകകപ്പ് കളിച്ച ടീമാണെങ്കിലും വിശ്വവേദിയില്‍ വലിയനേട്ടങ്ങളില്ല പെറുവിന്.
പ്രതിരോധത്തിന്റെ കെട്ടുറപ്പാണ് പെറുവിന്റെ സംഘത്തിന്റെ പ്രധാന സവിശേഷത. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ആരും ഗറെക്കയുടെ സംഘത്തിലില്ല. പ്രതിരോധത്തില്‍ ടാപിയയും മധ്യനിരയില്‍ കുയേവയുമുണ്ട്. മുന്നേറ്റത്തില്‍ ഗ്വിറേറോയുടെ സാന്നിധ്യംകൂടിയാകുമ്പോള്‍ പെറു അപകടംവിതയ്ക്കും.
കിസ്റ്റിയന്‍ എറിക്‌സിനാണ് ഡെന്‍മാര്‍ക്കിന്റെ വജ്രായുധം.
പ്രതിരോധത്തില്‍ ക്യായെര്‍, ബ്യെലന്‍ഡ് സഖ്യവും ഗോള്‍കീപ്പര്‍ ഷ്മെയ്ചേലും ഡെന്‍മാര്‍ക്കിന് ശക്തിപകരും. എറിക്സണിനൊപ്പം പടനയിക്കാന്‍ മറ്റൊരുമില്ലയെന്നത് പോരായ്മയാണ്. മധ്യനിരയ്ക്കും മികവുപോര.









0 comments