അവർ അഭിനയിച്ചില്ല

വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വെള്ളപ്പൊക്കം നാടകത്തിലെ ദൃശ്യം
തിരുവനന്തപുരം > മുണ്ടക്കൈയിൽ ഉരുൾ പൊട്ടിയൊലിച്ച മണ്ണ് ഉറച്ചെങ്കിലും 13കാരൻ അമൽജിത്തിന്റെ ഉള്ളുറച്ചിട്ടില്ല. നാടകങ്ങൾ കണ്ടും അവതരിപ്പിച്ചും പരിചയമില്ലായിരുന്നു. എന്നാൽ, കഥയും കഥാപാത്രങ്ങളും ജീവിതമായതുകൊണ്ടും കലോത്സവത്തിലെ നാടകവേദിയിൽ അഭിനയിക്കേണ്ടി വന്നില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ കഥയാണ് വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ നാടകസംഘം അവതരിപ്പിച്ചത്. വിറങ്ങലിച്ച് നിൽക്കുന്ന നായയാണ് പ്രധാന വേഷം. അമൽജിത്താണ് അത് ചെയ്‌തത്.
ചൂരൽമല ദുരന്തവുമായി കോർത്തിണക്കിയുള്ള നാടകത്തിൽ വൈഗ, നിവേദിത, സായൂജ് കൃഷ്‌ണ, നിരഞ്ജൻ, അൻസിൽ, അയാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. അർച്ചന, അനന്യ, സനൂഷ് സത്യൻ എന്നിവർ പിന്നണിയിലുണ്ട്. ഫലം വന്നപ്പോൾ എല്ലാവരും ആഗ്രഹിച്ചപോലെ എ ഗ്രേഡ്. അമൽജിത്തിന്റെ സഹോദരി സൽന വഞ്ചിപ്പാട്ടിലും മത്സരിച്ചിരുന്നു.









0 comments