ഒറ്റ തെരഞ്ഞെടുപ്പ് സംസ്ഥാന അവകാശങ്ങളെ ഹനിക്കുന്നത്; പ്രകാശ് കാരാട്ട്

കോടിയേരി ബാലകൃഷ്ണൻ നഗർ: പാർലമെന്റിൽ അവതരിപ്പിച്ചുകഴിഞ്ഞ ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ ഭരണഘടനാഭേദഗതി സംസ്ഥാനങ്ങളുടേയും നിയമസഭകളുടേയും അവകാശങ്ങൾക്കുമേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്ന് പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാന നിയമസഭകളുടെ കാലാവധി അഞ്ചിൽ നിന്ന് എത്രയായി വേണമെങ്കിലും കുറയ്ക്കാനുള്ള അധികാരം കേന്ദ്രത്തിന് ലഭിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെ ഭാവിക്ക് ഇത് ഭീഷണിയാകുന്നു.
നാല് ലേബർ കോഡുകളുടെ ചട്ടങ്ങൾ നടപ്പാക്കാനുള്ള നീക്കം തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും കനത്ത ഭീഷണിയാണ്. കർഷക കമ്പോള നയം പോരാട്ടങ്ങളിലൂടെ ചെറുത്ത്‌തോൽപ്പിക്കപ്പെട്ട കാർഷിക നിയമങ്ങളെ പിൻവാതിലിലൂടെ കൊണ്ടുവരാനുള്ള ശ്രമമാണിത്. ഈ രണ്ട് നയങ്ങളേയും പരാജയപ്പെടുത്താൻ ഇടതുജനാധിപത്യ ശക്തികളുടെ പൊരാട്ടം ഉയർന്നുവരണം. ലേബർ കോഡിനെതിരായി കേന്ദ്ര ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടയി ഒരു ദിവസത്തെ പണിമുടക്ക് ആലോചിക്കുന്നുണ്ട്. കർഷക കമ്പോള നയത്തിനെതിരെ കർഷക സംഘടനകളുടെ കൂട്ടായ്മയും പ്രക്ഷോഭത്തിന് ആലോചിക്കുന്നു.
ഫാസിസ്‌റ്റ് പ്രത്യയശാസ്‌ത്രം പിന്തുടരുന്ന ആർഎസ്‌എസ് ബിജെപി സർക്കാരുകൾ വഴി രാജ്യത്തെ എല്ലാ പൊതുസ്ഥാപനങ്ങളേയും കൈപ്പിടിയിലാക്കുകയാണ്. സാംസ്കാരിക വിദ്യാഭ്യാസ സംവിധാനങ്ങളെയാകെ അവർക്കനുകൂലമായി പുനസംഘടിപ്പിക്കുകയാണ്. നവഉദാരവൽകരണത്തിനെതിരായ പോരാട്ടത്തിനൊപ്പം ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരായ പ്രതിരോധവും മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.









0 comments