ലഹരി വിപത്തിനെതിരെ പ്രതിരോധം

ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്താൻ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്‌തു. ലഹരിക്കെതിരായ പോരാട്ടം മുഖ്യ രാഷ്ട്രീയ ഉത്തരവാദിത്വമായി തിരിച്ചറിഞ്ഞ് പാർടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു.
മയക്കുമരുന്ന് കൈവശംവച്ച 1,11,540 കേസാണ് അഞ്ചു വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത്. രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ മയക്കുമരുന്ന് വിപണനം വളരെ കുറവാണ്. എങ്കിലും ഈ സാമൂഹ്യവിപത്തിനെ ഗൗരവമായി കാണണം. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പ്രതിരോധ, ബോധവൽക്കരണത്താൽ മാത്രമേ ഇതിനെ നേരിടാനാകൂ.
സ്കൂളുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം ഇല്ലാതാക്കാൻ ശ്രമിച്ചതും മയക്കുമരുന്ന് ഉപയോഗംപോലുള്ള പ്രവണതകൾ വളർത്തിയിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും മുഴുവൻ വാർഡിലും വിമുക്തി കമ്മിറ്റികൾ രൂപീകരിച്ചു. സർക്കാർ നടപടികളും ജനകീയമായ പ്രതിരോധവും കോർത്തിണക്കി ഏകോപിതമായ യുദ്ധംതന്നെ മയക്കുമരുന്നിനെതിരെ നടത്തേണ്ടതുണ്ട്. കൗമാരശക്തിയെ സ്പോർട്സിലേക്കും കലാ സാംസ്കാരിക പ്രവർത്തനങ്ങളിലേക്കും സമൂഹനിർമിതിയിലേക്കും തിരിച്ചുവിടാൻ കഴിയണം. വിദ്യാർഥി, യുവജന സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരെ കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. എസ് സതീഷ് പ്രമേയം അവതരിപ്പിച്ചു.









0 comments