കരുത്ത് കൂട്ടാൻ കർമപദ്ധതി

എസ് മനോജ്
Published on Mar 08, 2025, 01:12 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊല്ലം) : ആഴമേറിയ ജനബന്ധത്തിലൂടെ സിപിഐ എമ്മിനെ കൂടുതൽ കരുത്തുറ്റതാക്കാൻ കർമപരിപാടി ആവിഷ്‌കരിക്കണമെന്ന വിലയിരുത്തലോടെ സംസ്ഥാന സമ്മേളനം മൂന്നാംദിനത്തിലേക്ക്. ഇതിനായുള്ള നിർദേശങ്ങൾ പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം പൊതുചർച്ചയിൽ ഉയർന്നു. 12 വനിതകളടക്കം 47 പേർ ചർച്ചയിൽ പങ്കെടുത്തു.
വർഗീയ ആശയപ്രചാരണങ്ങളെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കും. ഇതിനായി സാംസ്‌കാരിക, അക്കാദമിക് മേഖലകളിലടക്കം വിപുലമായ പ്രചാരണം അനിവാര്യമാണെന്നും പുതിയതലമുറയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ കർമപരിപാടി വേണമെന്നും പ്രതിനിധികൾ നിർദേശിച്ചു.
പ്രവർത്തന റിപ്പോർട്ടിൻമേൽ ഏഴരമണിക്കൂർ നീണ്ട ചർച്ചക്ക് ശനി വൈകിട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന വികസനരേഖയിൽ ശനിയാഴ്‌ച ചർച്ച നടക്കും. ഞായർ രാവിലെ മറുപടി പറയും.
സംസ്ഥാനസർക്കാരും സിപിഐ എമ്മും ഏറ്റെടുക്കുന്ന ജനകീയ പദ്ധതികളെക്കുറിച്ച് ചില മാധ്യമങ്ങളും പ്രതിപക്ഷവും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. വികസനരേഖ മുഖ്യമന്ത്രി പ്രതിനിധികളുടെ പഠനത്തിനായി അവതരിപ്പിച്ചു. ഇതിന്റെ രത്നച്ചുരുക്കം വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ടും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. സിപിഐ എമ്മും എൽഡിഎഫ് സർക്കാരും അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പം ആയിരിക്കുമെന്നതിൽ ആരും സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments