യെമനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; തിരിച്ചടിച്ച് ഹൂതികള്‍

മനാമ:യെമനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബോംബാക്രമണത്തിൽ ഇതുവരെ അഞ്ച് കുട്ടികളടക്കം 53 പേർ കൊല്ലപ്പെട്ടു. 98 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന് തിരിച്ചടിയായി വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ഹാരി എസ് ട്രൂമാനെ ആക്രമിച്ചതായി ഹൂതി വിമതർ തിങ്കളാഴ്ച അറിയിച്ചു.
വടക്കൻ ചെങ്കടലിൽ ഞായർ രാത്രിയും തിങ്കൾ പുലർച്ചെയുമായി രണ്ടു തവണയാണ് അമേരിക്കൻ യുദ്ധ കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഹാരി ട്രൂമാനും അകമ്പടി യുദ്ധകപ്പലുകൾക്കുംനേരെ 18 മിസൈലുകളും ഒരു ഡ്രോണും തൊടുത്തുവിട്ട് തിരിച്ചടിച്ചതായി ഹൂതി വക്താവ് യഹിയ സാരി അൽ മാസിറ ടിവിയിൽ പറഞ്ഞു. മണിക്കൂറുകൾക്കുശേഷം രണ്ടാമത്തെ ആക്രമണവും നടത്തി. തിരിച്ചടിയെ തുടർന്ന് ശത്രു യുദ്ധവിമാനങ്ങൾക്ക് ലക്ഷ്യങ്ങൾ കൈവരിക്കാതെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങാൻ നിർബന്ധിതരായിതായി സാരി പറഞ്ഞു. യെമനെതിരെ തുടരുന്ന അമേരിക്കൻ ആക്രമണത്തിനുള്ള പ്രതികാരമായാണ് ആക്രമണമെന്നും ഹൂതി വക്താവ് പറഞ്ഞു.
ഹൂതി ആക്രമണത്തോട് അമേരിക്കൻ സേന പ്രതികരിച്ചില്ല. എന്നാൽ, ഹൂതി ആക്രമണം അവസാനിപ്പിക്കുംവരെ നിരന്തരം മിസൈൽ ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.
0 comments