മോർഫിങ്, നുണക്കഥകൾ എല്ലാം അഴിച്ചുവിട്ടു; പാലത്തായിയിലെ വിധി അപവാദപ്രചാരകർക്കും തിരിച്ചടി


സ്വന്തം ലേഖകൻ
Published on Nov 15, 2025, 04:01 PM | 1 min read
തലശേരി: പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി നേതാവ് കടവത്തൂരിലെ കുറുങ്ങാട്ട്‌കുനിയിൽ കെ പത്മരാജനെ തലശേരി പോക്‌സോ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുമ്പോൾ അപവാദപ്രചാരകർക്കുകൂടി അത് തിരിച്ചടിയാവുകയാണ്. സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും അന്നത്തെ ആരോഗ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്ന അപവാദപ്രചാരണമാണ് ഒരുവിഭാഗം അഴിച്ചുവിട്ടത്. അറസ്‌റ്റ് ഏതാനും ദിവസം വൈകിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നുവെന്ന കള്ളക്കഥയുമായി മതതീവ്രവാദശക്തികളടക്കം രംഗത്തിറങ്ങി.
പ്രതിക്ക് 90 ദിവസം കഴിഞ്ഞ് ജാമ്യം ലഭിച്ചപ്പോൾ, സിപിഐ എം നേതാവ് പി ജയരാജനൊപ്പം പ്രതി നിൽക്കുന്ന ചിത്രം വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചു. എം എസ് പ്രസാദ് രക്തസാക്ഷി ദിനത്തിൽ പത്തനംതിട്ട പെരുനാടുനിന്നെടുത്ത ഫോട്ടോയിലെ എസ്‌എഫ്‌ഐ നേതാവ് റോബിൻ കെ തോമസിന്റെ തല മോർഫ്‌ചെയ്‌താണ് പീഡനക്കേസ് പ്രതിയുടെ തലചേർത്ത് പ്രചരിപ്പിച്ചത്. ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും ബിജെപി നേതാവിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്‌ത പി ജയരാജനെയാണ് ബിജെപി നേതാവിനെ സംരക്ഷിക്കുന്ന ആളായി ചിത്രീകരിച്ചത്.
പി ജയരാജനൊപ്പം പ്രതി പത്മരാജൻ നിൽക്കുന്നതായി മോർഫ്‌ചെയ്‌ത് പ്രചരിപ്പിച്ച ചിത്രം
കോവിഡ് കാലത്താണ് പീഡനക്കേസ് അന്വേഷണം നടന്നത്. ഓരോ ഘട്ടത്തിലും കേസിന്റെ വിവരങ്ങൾ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷിച്ചിരുന്നു. ആവശ്യമായ എല്ലാവിധ സഹായങ്ങളും അവർ നൽകി. സിപിഐ എം നേതാക്കളടങ്ങിയ സർവകക്ഷി ആക്ഷൻ കമ്മിറ്റിയും നിരന്തരം ഇടപെട്ടു. തലശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും പലഘട്ടത്തിലും കേസിലിടപെട്ടു.
ജില്ലാ കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ നടത്തിയ സഹായം നിർണായകമായിരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ മധുസൂദനൻനായർ പോക്‌സോ വകുപ്പ് ചേർക്കാതെ കുറ്റപത്രം സമർപ്പിച്ചപ്പോൾ തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ഹർജി നൽകിയത് ബി പി ശശീന്ദ്രനാണ്. ഹൈക്കോടതിയും സർക്കാരും ഇൗ നിലപാട് അംഗീകരിച്ചതിന്റെ ഫലമായാണ് പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചത്.









0 comments