പക്ഷാഘാതംമൂലം 8 മാസത്തോളം ആശുപത്രിയിൽ; പാലക്കാട് സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ് : പക്ഷാഘാതത്തെ തുടർന്ന് എട്ടുമാസത്തോളം റിയാദിലെ അൽമവാസാത്ത് ആശുപത്രിയിൽ കിടപ്പിലായിരുന്ന പാലക്കാട് യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണൻ (48) അന്തരിച്ചു. കഴിഞ്ഞ മൂന്നുവർഷത്തോളമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം ഉറങ്ങാൻ കിടന്ന രാജേഷ് ബാബു രാവിലെ ജോലിക്ക് വരാത്തതിനെതുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ വീണുകിടക്കുന്നത് കണ്ടു.
ഉടൻ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ എട്ടുമാസത്തോളമായുള്ള ചികിത്സയിൽ പുരോഗതി കാണാത്തതിനാൽ തുടർ ചികിത്സക്കായി നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. തീരെ അവശനായതിനാൽ എയർആംബുലൻസ് സൗകര്യത്തിൽ മാത്രമേ നാട്ടിലെത്തിക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിനിടയിലാണ് മരണം.
2013 മുതൽ 2018 വരെ അഞ്ചുവർഷം ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
നാലുവർഷം നാട്ടിൽ നിന്നതിനുശേഷം വീണ്ടും പ്രവാസജീവിതം സ്വീകരിക്കുകയായിരുന്നു. പാലക്കാട് മേട്ടുപാളയം തെരുവ് പുത്തൻ വീട്ടിൽ ബാലകൃഷ്ണൻ, സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുചിത്ര. ഏകമകൻ ശ്രീയാൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.









0 comments