ഐ എസ് സിയില്‍ നാല് പതിറ്റാണ്ട്; ജനറല്‍ മാനേജര്‍ രാജുവിനെ ആദരിച്ചു

അബുദാബി: പ്രവാസി ഭാരതീയ സമ്മാനിന് അർഹമായ, വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററി (ഐ. എസ്. സി.) ന്റെ ജീവനക്കാരനായി നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ രാജുവിനെ ആദരിച്ചു.
ഐ എസ് സിയുടെ 58-ാമത് വാര്‍ഷിക സംഗമത്തിൽ വെച്ചാണ് ജനറൽ മാനേജരായ രാജു എന്നറിയപ്പെടുന്ന ടോമി മില്ലറിനെ ആദരിച്ചത്. ഐ എസ് സി പ്രസിഡന്റ് ജയറാം റായ് മിത്രംപാടി ബൊക്കയും, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍ നായര്‍ പൊന്നാടയും ട്രഷറര്‍ ദിനേഷ് പൊതുവാള്‍ ഉപഹാരവും പാട്രൺ ഗവര്‍ണര്‍ കെ മുരളീധരന്‍ മൊമെന്റോയും സമ്മാനിച്ചു. സഹധർമ്മിണി സാലി, മക്കൾ ശാമിൽ, സോണി, സോണി എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
1982 ല്‍ അബുദാബിയിലെത്തിയ രാജു 1985 ലാണ് ഐ എസ് സി യില്‍ ആദ്യമായി അകൗണ്ടന്റായി ജോലിയില്‍ പ്രവേശിക്കുന്നത്. 1990 ല്‍ മാനേജറായും 2010 ല്‍ ജനറല്‍ മാനേജറായും സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് ഇതുവരെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് തുടരുകയാണ്.
ഐ എസ് സി യിലെ നാല് പതിറ്റാണ്ട് ജീവിതത്തിനടയില്‍ പല പ്രമുഖരുമായും അടുത്തിടപെടാന്‍ കഴിഞ്ഞതായി രാജു ഓര്‍ക്കുന്നു. മാറി മാറി വന്ന മാനേജിങ്ങ് കമ്മിറ്റി അംഗങ്ങള്‍ ജോലിയില്‍ നല്ല സഹകരണവും പിന്തുണയുമാണ് നല്‍കിയത്. അതിനാല്‍ എല്ലാ കഴിഞ്ഞകാല കമ്മിറ്റി അംഗങ്ങളോടും കൃതജ്ഞതയും കടപ്പാടുമുണ്ട്.
ഐ എസ് സി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സാമൂഹ്യ സേവനത്തിനും അംഗീകാരമായി 2017 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ പ്രവാസി ഭാരതീയ പുരസ്‌കാരവും ഗള്‍ഫ് രാജ്യത്ത് ആദ്യമായി ഐ എസ് സി യില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ കഴിഞ്ഞതും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.









0 comments