ചാമ്പ്യൻസ് ട്രോഫി ഫൈനൽ: വൻ സുരക്ഷയുമായി ദുബായ്

photo credit: X
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരത്തിന് മുന്നോടിയായി പഴുതടച്ച സുരക്ഷയൊരുക്കി ദുബായ് അധികൃതർ. കളിക്കാർക്കും ആരാധകർക്കും സുരക്ഷിതവും മികച്ചതുമായ കളിയനുഭവം ഉറപ്പാക്കാൻ എല്ലാ സുരക്ഷാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ അബ്‌ദുള്ള അലി അൽ ഗൈതിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ദുബായ് പൊലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ ഒരുക്കം വിലയിരുത്തുന്നതിനായി യോഗം ചേർന്നു.
സ്റ്റേഡിയത്തിന് അകത്തും പുറത്തും ശക്തമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇരുടീമുകളുടെയും വലിയ ആരാധകവൃന്ദം മത്സരം വീക്ഷിക്കാൻ ദുബായിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളടക്കമുള്ള പ്രവാസികളായ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയുടെ ഫൈനൽ മത്സരം കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക വെബ്സൈറ്റ് വഴി ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത് 40 മിനിറ്റിലായിരുന്നു. രാവിലെ 10ന് ആരംഭിച്ച വിൽപ്പന 10.40ന് അവസാനിച്ചു. സാധാരണ പ്രവേശനത്തിനുള്ള 250 ദിർഹത്തിന്റെ ടിക്കറ്റു മുതൽ 12,000 ദിർഹത്തിന്റെ സ്‌കൈ ബോക്സ് ടിക്കറ്റുവരെയാണ് വിൽപ്പനക്കുണ്ടായിരുന്നത്.









0 comments