ബീഫും കോഫിയും ഉൾപ്പെടെയുള്ളവയുടെ തീരുവ ഒഴിവാക്കാന്‍ ട്രംപ്

പ്രതീകാത്മകചിത്രം
വാഷിങ്ടൺ : ബീഫ്, കോഫി, ട്രോപ്പിക്കൽ പഴങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവച്ചു. വിലക്കയറ്റം വ്യാപകമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ സാമ്പത്തിക ആശങ്കകളാണ് പ്രതിഫലിക്കപ്പെട്ടത് എന്ന് അഭിപ്രായം ഉയര്‍ന്നതിനെത്തുടർന്നാണ് നീക്കം. ട്രംപിന് തിരിച്ചടി നൽകി ന്യൂയോർക്കിലടക്കം ഡെമോക്രാറ്റുകളാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
ഏപ്രിലിലാണ് മിക്ക രാജ്യങ്ങൾക്കും മേൽ ട്രംപ് തീരുവ ചുമത്തിയത്. അമേരിക്കയിലേക്ക് പ്രധാനമായി ബീഫ് കയറ്റുമതി ചെയ്യുന്ന ബ്രസീലിനു മേലുള്ള ട്രംപിന്റെ തീരുവകളാണ് ബീഫ് വില വർധനവിനുള്ള കാരണം. തേയില, ജ്യൂസ്, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ഓറഞ്ച്, തക്കാളി, ചില വളങ്ങൾ എന്നിവയുടെയും തീരുവകൾ എക്സിക്യൂട്ടീവ് ഉത്തരവിൽ നീക്കം ചെയ്യുന്നുണ്ട്. ഇതിൽ ഉൾപ്പെടുന്ന ചില ഉൽപ്പന്നങ്ങൾ യുഎസിൽ ഉൽപ്പാദിപ്പിക്കുന്നവയല്ല.
ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ, അർജന്റീന എന്നീ രാജ്യങ്ങളുമായി യുഎസ് ചട്ടക്കൂട് കരാറുകളിൽ എത്തിയതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്. പ്രസ്തുത രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള കരാറിലാണ് എത്തിയത്.








0 comments