സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഫാസിസ്റ്റ് കടന്നാക്രമണങ്ങളില്‍ പ്രതിഷേധിക്കുക: നവോദയ കിഴക്കന്‍ പ്രവിശ്യ

ദമ്മാം > എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം, എം ജെ ശ്രീചിത്രൻ, ബിന്ദു കല്യാണി തുടങ്ങി ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണം എന്ന നിലപാട് സ്വീകരിക്കുന്ന മുഴുവൻ സാമൂഹ്യ, സാംസ്കാരിക പ്രവർത്തർക്കും എഴുത്തുകാർക്കും നേരെ സംഘപരിവാർ ശക്തികൾ കൊലവിളിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തരം കൊലവിളികൾ നമ്മൾ മുമ്പ് കേട്ടത് ധബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽ ബുർഗി, ഗൗരീലങ്കേഷ് എന്നിവരുടെ കൊലയ്ക്ക് മുമ്പാണ്. കേരളത്തിൽ മുമ്പ് കേട്ടു കേൾവിയില്ലാത്ത ഇത്തരം സംഭവങ്ങൾ സമീപകാലത്ത് സംവിധായകൻ കമൽ, എം ടി വാസുദേവൻനായർ, ഡോ. എം എം ബഷീർ, ദീപാ നിശാന്ത് എന്നിവർക്കെതിരെയും സംഘപരിവാർ ശക്തികൾ ഉയർത്തിയിട്ടുണ്ട്.
ജനാധിപത്യ വിരുദ്ധ ശക്തികൾ ഉയർത്തുന്ന ഇത്തരം വെല്ലുവിളികളെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി നേരിട്ടു പരാജയപ്പെടുത്തിയിട്ടുണ്ട്, തങ്ങൾക്കിഷ്ടമില്ലാത്തതെങ്കിലും പറയുകയോ ചെയ്യുകയോ അരുതെന്നും അങ്ങനെ സംഭവിച്ചാൽ അവരെ കായികമായി നേരിടുമെന്നുമുള്ള സംഘപരിവാർ ഭീഷണിക്കു മുമ്പിൽ കീഴടങ്ങാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന് കഴിയില്ല. ശബരിമല സുപ്രീം കോടതി വിധി മുൻനിർത്തി ഒരു നാടിന്റെ സമാധാനാന്തരീക്ഷവും വികസനവും തകർക്കാനുള്ള ശ്രമത്തെയും, ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിക്കുന്ന സാംസ്കാരിക പ്രവർത്തകർക്കും എഴുത്തുകാർക്കുമെതിരെയും സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഭീഷണി നേരിടാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്ന് നവോദയ കിഴക്കൻ പ്രവിശ്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags
Related News

0 comments