വഖഫ്, സഭാസ്വത്ത്... ‘വിചാരധാര’യുടെ പ്രയോഗധാര


എ എം ഷിനാസ്
Published on Apr 12, 2025, 02:40 AM | 5 min read
2025 ഫെബ്രുവരി ആദ്യവാരമാണ് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളിൽ (ടിടിഡി) വെറും ജീവനക്കാരായ 18 അഹിന്ദുക്കൾക്കെതിരെ ടിടിഡി ബോർഡ് നടപടിയെടുത്തത്. ഇവർ ഹിന്ദു ഇതര മതസ്ഥരാണെന്നും ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കുന്നവരല്ലെന്നും അതിനാൽ ബോർഡിന്റെ നിയന്ത്രണത്തിലുള്ള തിരുപ്പതിയടക്കമുള്ള ക്ഷേത്രങ്ങളിൽ ജോലി ചെയ്യാൻ അർഹരല്ലെന്നുമായിരുന്നു തീട്ടൂരം. ഒന്നുകിൽ അവർ സ്വമേധയാ വിരമിക്കണമെന്നും അല്ലെങ്കിൽ അവരെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ഹിന്ദു, സിഖ്, ബൗദ്ധ, ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങളുടെയും ഈ വിഭാഗങ്ങൾ നടത്തുന്ന ജീവകാരുണ്യസ്ഥാപനങ്ങളുടെയും ബോർഡുകളിൽ ഇന്നേവരെ ഇതരമതങ്ങളിലെ ഒരു വ്യക്തിയെപ്പോലും ഉൾപ്പെടുത്തിയ ചരിത്രമില്ല.
ഇന്ത്യയിൽ റെയിൽവേയും സൈന്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വത്തുവകകളുള്ളത് വഖഫ് ബോർഡുകൾക്കാണെന്ന പച്ചക്കള്ളം സംഘപരിവാർ സ്വരൂപങ്ങൾ ഏറെക്കാലമായി പ്രചരിപ്പിച്ചു പോരുന്നതാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽമാത്രം ഹിന്ദു ക്ഷേത്രബോർഡുകളുടെ കൈവശം 10 ലക്ഷം ഏക്കറുണ്ട്. എന്നാൽ, ഇന്ത്യയിൽ മൊത്തമുള്ള വഖഫ് ഭൂമി 9.4 ലക്ഷം ഏക്കർ മാത്രമാണ്. ഇതിൽ രാജ്യത്തെ ഏറ്റവും ചെറിയ ശ്മശാനങ്ങളും അത്രത്തോളം ചെറിയ പള്ളികളുംവരെ സാങ്കേതികമായി വഖഫ് ഭൂമിയാണ്. (ഫ്രണ്ട്‌ലൈൻ, നവംബർ 20, 2024). തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ സമീപകാല നടപടിയെ രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ബില്ലിലെ ഒരു വ്യവസ്ഥയുമായി ചേർത്തുനിർത്തിയാൽ കേന്ദ്രസർക്കാരിന്റെ സ്ഥാപിത ലക്ഷ്യങ്ങൾ മാത്രമല്ല മുസ്ലിം ന്യൂനപക്ഷത്തോടുള്ള പ്രതികാരേച്ഛയും വ്യക്തമാകും. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും രണ്ട് വ്യക്തികൾ മുസ്ലിം ഇതര അംഗങ്ങളായിരിക്കണമെന്നതാണ് ഒരു നിബന്ധന. മുസ്ലിം ഇതര അംഗങ്ങൾ രണ്ടിൽ കൂടിയാലും പ്രശ്നമില്ല. എക്സ്ഒഫീഷ്യോ അംഗങ്ങൾ മുസ്ലിം ഇതര വിഭാഗത്തിൽനിന്നുള്ളവർതന്നെയായിരിക്കും.
വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാനുസരണം നിയമിക്കാം. മുമ്പ് വഖഫ് ബോർഡ് നിർദേശിച്ചിരുന്ന രണ്ടു പേരുകളിലൊന്നാണ് അംഗീകരിച്ചിരുന്നത്. സിഇഒ മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കേന്ദ്ര വഖഫ് കൗൺസിലിൽ മൂന്ന് എംപിമാർ മുസ്ലിങ്ങളായിരിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കി. ഇരുപത്തൊന്നംഗ കേന്ദ്ര വഖഫ് കൗൺസിലിൽ സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ രണ്ട് മുൻ ജഡ്ജിമാർ, ഒരു അഭിഭാഷകൻ, മാനേജ്മെന്റ്, എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിസിൻ എന്നീ മേഖലകളിലുള്ള നാല് പേർ, കേന്ദ്രസർക്കാരിൽ ജോയിന്റ്/അഡീഷണൽ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ എന്നിവരുണ്ടാകും. ഇവരൊന്നും മുസ്ലിം സമുദായത്തിൽനിന്ന് ഉള്ളവരായിരിക്കണമെന്ന് ഒരു നിഷ്കർഷയുമില്ല. മുതവല്ലി (വഖഫ് സ്വത്തുക്കളുടെ പരിപാലകൻ), ഇസ്ലാമിക പണ്ഡിതൻ, മുനിസിപ്പാലിറ്റി/ പഞ്ചായത്ത് അംഗം എന്നിവർമാത്രം 21 അംഗ കേന്ദ്ര വഖഫ് കൗൺസിലിൽ മുസ്ലിമായാൽ മതി. സംസ്ഥാന വഖഫ് ബോർഡിലെ അംഗങ്ങൾ മുസ്ലിങ്ങളായിരിക്കണമെന്ന ഉപാധിയും ഒഴിവാക്കി. മുസ്ലിം ന്യൂനപക്ഷത്തിന് കെടുതി വരുത്താൻ ദൃഢപ്രത്യയം ചെയ്ത ഏതൊരു കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വഖഫ് ബോർഡിലെ ഭൂരിപക്ഷ അംഗങ്ങളും മുസ്ലിം ഇതര മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് ഉറപ്പുവരുത്താൻ ഉതകുന്നതാണ് ഈ ഭേദഗതികൾ. വഖഫ് ഭേദഗതി ബില്ലിലെ ഒരു വ്യവസ്ഥ അസംബന്ധവും വിചിത്രവും ഇസ്ലാമിക തത്വങ്ങൾക്ക് കടകവിരുദ്ധവുമാണ്. 2024 ആഗസ്‌തിലെ ബില്ലിൽ, അഞ്ച് വർഷമായി ഇസ്ലാംമതം പിന്തുടരുന്ന വ്യക്തിക്കു മാത്രമേ വഖഫ് സമർപ്പിക്കാൻ അവകാശമുള്ളൂ എന്ന വിചിത്ര വ്യവസ്ഥയുണ്ടായിരുന്നു. ജെപിസി ആ വ്യവസ്ഥയെ കടുപ്പിച്ചു മൂർച്ച കൂട്ടി. അഞ്ച് വർഷമായി ഇസ്ലാം മതവിശ്വാസിയാണെന്ന് പ്രകടിപ്പിക്കുകയോ ബോധിപ്പിക്കുകയോ ചെയ്യണം വഖഫ് നൽകുന്ന വ്യക്തി എന്നാക്കി മാറ്റി. അഞ്ച് വർഷം ഇസ്ലാം മതമനുഷ്ഠിച്ച് ജീവിച്ചതിനുള്ള തെളിവായി സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാരിനെ ബോധ്യപ്പെടുത്തേണ്ട സ്ഥിതിവിശേഷം ! ഒരു വ്യക്തി അഞ്ച് വർഷമായി ഇസ്ലാംമതം ആചരിക്കുന്നുണ്ടോ എന്ന് തീർപ്പ് കൽപ്പിക്കുന്നത് ആരാണ്. ‘ശഹാദത്ത് കലിമ’ ചൊല്ലിയാൽ വ്യക്തി ആ നിമിഷം ഇസ്ലാംമത വിശ്വാസിയായിത്തീരും. “അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു” എന്നതാണ് ശഹാദത്ത് കലിമ.
ഇസ്ലാമിലെ അടിസ്ഥാന വിശ്വാസകാര്യങ്ങളിൽ പെടുന്നതാണ് അല്ലാഹുവിലും പ്രവാചകന്മാരിലുമുള്ള വിശ്വാസം. ഈ വിശ്വാസ പ്രഖ്യാപനത്തോടെ ഏതൊരാൾക്കും വഖഫ് സമർപ്പിക്കാവുന്നതാണ്. മേൽ സൂചിപ്പിച്ച ഭേദഗതിയിലൂടെ ഇസ്ലാംമത വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവയ്‌ക്കുകയാണ് കേന്ദ്രഭരണം ചെയ്തിരിക്കുന്നത്. ‘വഖഫ് ബൈ യൂസർ’ എന്ന കാര്യത്തിൽ വരുത്തിയിരിക്കുന്ന മാറ്റമാണ് മറ്റൊന്ന്. വഖഫ് ആയി സമർപ്പിച്ചിട്ടില്ലെങ്കിലും മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി ദീർഘകാലം ഉപയോഗിക്കുന്നതിലൂടെ വഖഫ് സ്വത്തുക്കളായി കണക്കാക്കപ്പെടുന്ന വസ്തുവകകളാണ് ‘വഖഫ് ബൈ യൂസർ’. 2024 ആഗസ്‌തിൽ അവതരിപ്പിച്ച ബില്ലിൽ ഈ വ്യവസ്ഥ റദ്ദാക്കിയിരുന്നു. ജെപിസി അംഗീകരിച്ച അന്തിമബില്ലിൽ, നിലവിൽ തർക്കത്തിലില്ലാത്തതും സർക്കാർ ഉടമസ്ഥതയിൽ അല്ലാത്തതുമായ ഭൂമികൾ അത്തരത്തിൽത്തന്നെ തുടരാം. വഖഫ് ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നതോടെ പുതിയ ‘വഖഫ് ബൈ യൂസർ’ അനുവദനീയമല്ല. വഖഫ് സ്വത്തിൽ ഏറിയകൂറും കൃത്യമായ രേഖകളില്ലാതെ വാക്കാൽ നൽകപ്പെട്ടതും ദീർഘകാല ഉപയോഗത്തിലൂടെ കൈവന്നതുമാണ്. അവയൊക്കെ സർക്കാരിന് ഏറ്റെടുക്കാൻ ഇനി നിഷ്‌പ്രയാസം കഴിയും. കൂടുതൽ വഖഫ് സ്വത്തുള്ള സംസ്ഥാനങ്ങളിലെ സ്വത്തുവകകൾ കൈവശപ്പെടുത്താനും അവ ഹിന്ദുത്വ– -കോർപറേറ്റ് ലോബിയുടെ റിയൽ എസ്റ്റേറ്റ് മേച്ചിൽപ്പുറങ്ങളായി മാറാനുമുള്ള സംഭാവ്യത വിദൂരമല്ലെന്നർഥം. ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ട വസ്തുവകകളും വഖഫ് ആക്കാനാകില്ല. ബ്രിട്ടീഷ് അധിനിവേശകാലത്തും അതിനുമുമ്പും വഖഫ് സ്വത്തുക്കളായി സമർപ്പിക്കപ്പെട്ടവയും പിന്നീട് ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടവയുമായ നിരവധി ശവകുടീരങ്ങളും മന്ദിരങ്ങളും ആരാധനാലയങ്ങളും മറ്റുമുണ്ട്. ഡൽഹിയിലും ഉത്തർപ്രദേശിലുമൊക്കെ അത്തരം സ്വത്തുക്കളും വസ്തുവകകളും ധാരാളമുണ്ട്. അവയുടെയൊക്കെ വഖഫ് ഇനി അസാധുവാകും. കുടിലവിചാരത്തോടെ കൊണ്ടുവന്ന മറ്റ് ഭേദഗതികളിലേക്ക് വിസ്താരഭയം കാരണം കടക്കുന്നില്ല.
2024 ആഗസ്‌ത് ആറിന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ ഐക്യജനതാദൾ സുതാര്യതാന്യായമുയർത്തി അനുകൂലിച്ചപ്പോൾ തെലുഗുദേശം പാർടി, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടണമെന്ന് ആവശ്യപ്പെട്ടു. ലോക്‌സഭയിൽനിന്ന് 21 അംഗങ്ങളും രാജ്യസഭയിൽനിന്ന് 10 പേരും ഉൾപ്പെട്ട ജെപിസിയുടെ അധ്യക്ഷനായി അവരോധിച്ചത് ജഗദാംബിക പാലിനെ ആയിരുന്നു. 2014ൽ കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയും 2014, 2019, 2024 വർഷങ്ങളിൽ എംപിയുമായ ജഗദാംബിക പാൽ, ബില്ലിനെപ്പറ്റി എതിർവാദമുന്നയിച്ച പ്രതിപക്ഷ അംഗങ്ങളോട് പലപ്പോഴും പരുഷമായാണ് പെരുമാറിയത്. 10 പ്രതിപക്ഷ അംഗങ്ങളെ ജഗദാംബിക പാൽ സസ്പെൻഡ് ചെയ്തിരുന്നു. അജൻഡയിൽ ഏകപക്ഷീയമായി മാറ്റം വരുത്തിയതിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു സസ്പെൻഷൻ. ഭേദഗതി ബില്ലിലെ 44 വ്യവസ്ഥയിൽ പ്രതിപക്ഷ എംപിമാർ ഭേദഗതി അവതരിപ്പിക്കുകയും അഞ്ഞൂറിലധികം നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കുകയും ചെയ്തിരുന്നു. ഇവയിലൊന്നുപോലും അധ്യക്ഷൻ മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല, ബിജെപി അംഗങ്ങൾ അവതരിപ്പിച്ച 14 ഭേദഗതി തൽക്ഷണം അംഗീകരിക്കുകയും ചെയ്തു. അതേസമയം, ‘ലാൻഡ് ജിഹാദ്’ എന്ന പേരിൽ മറ്റൊരു ‘ജിഹാദ്’ ശൂന്യതയിൽനിന്ന് സൃഷ്ടിച്ച് സംഘപരിവാർ രംഗം കൊഴുപ്പിക്കുകയും ചെയ്തു. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ (ന്യൂനപക്ഷാവകാശങ്ങൾ സംബന്ധിച്ച) നഗ്നമായ അട്ടിമറിയായ ബില്ലിനെ സർവാത്മനാ അനുകൂലിച്ച് കെസിബിസി രംഗത്തുവന്നത് ഈ അനുച്ഛേദങ്ങൾ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനും ബാധകമാണെന്ന തിരിച്ചറിവില്ലാതെയൊന്നുമല്ല. കേരളത്തിലെ ഒരു പ്രാദേശിക തർക്കത്തെ മുൻനിർത്തി ഇന്ത്യയിലെ സകല ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ മൂലച്ഛേദം ചെയ്യാനുള്ള നിർണായക നിയമനിർമാണങ്ങളിലൊന്നായ വഖഫ് ബില്ലിനെ അനുകൂലിച്ച അവർക്ക് ആർഎസ്എസിന്റെ ജിഹ്വയായ ‘ഓർഗനൈസറി’ൽനിന്നുതന്നെ അപ്രതീക്ഷിതമായ പ്രഹരം ഏറ്റുവാങ്ങേണ്ടിവന്നു. ‘ഇന്ത്യയിൽ ആർക്കാണ് കൂടുതൽ സ്ഥലമുള്ളത്. കത്തോലിക്കാ സഭയും വഖഫ് ബോർഡും തമ്മിലെ സംവാദം’ എന്ന തലക്കെട്ടിൽ ഓർഗനൈസർ വെബ്സൈറ്റിൽ വന്ന ലേഖനത്തിൽ ഔദ്യോഗിക കണക്കുകൾപ്രകാരം സർക്കാർ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂസ്വത്തുള്ളത് സഭയ്ക്കാണെന്ന് ആരോപിച്ചു. ‘ഓർഗനൈസർ’, കത്തോലിക്കാ സഭയ്ക്ക് ‘ഓർഗനൈസ്’ ചെയ്തത് 17.29 ലക്ഷം ഏക്കർ സ്ഥലമാണ്. (ആർക്കും അജ്ഞാതമല്ലാത്ത രാഷ്ട്രീയതന്ത്രപരമായ പ്രേരണയാൽ ആ ലേഖനം ഉടനെ നീക്കം ചെയ്യപ്പെട്ടു) ആർഎസ്എസ് സ്ഥാപിച്ചതിന്റെ നൂറാം വാർഷികാഘോഷത്തിന് ഏതാനും മാസമേയുള്ളൂ. പാർലമെന്റിൽ കേവലഭൂരിപക്ഷമില്ലെങ്കിലും ഹിന്ദുത്വപദ്ധതി ഒട്ടും അയവില്ലാതെ അഭംഗുരം നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ. ആർഎസ്എസിന്റെ രണ്ടാമത്തെ സർസംഘചാലക് ഗോൾവാൾക്കറിന്റെ 1966ൽ പ്രസിദ്ധീകൃതമായ പുസ്തകമാണ് ‘ബഞ്ച് ഓഫ് തോട്സ്’. രാഷ്ട്രമീമാംസകനായ ജ്യോതിർമയ ശർമ ഈ പുസ്തകത്തിലെ വിധ്വംസകമായ വിചാരങ്ങളെ വിശേഷിപ്പിച്ചത് ‘റ്റെറിഫൈയിങ് വിഷൻ’ (ഉഗ്രഭീതിയുണർത്തുന്ന ദർശനം) എന്നാണ്. ഈ പുസ്തകംതന്നെയാണ് നൂറ്റമ്പതോളം പേജുകൾ കൂട്ടിച്ചേർത്ത് എഴുപതുകളുടെ പ്രഥമാർധത്തിൽ ‘വിചാരധാര’ എന്ന ശീർഷകത്തിൽ പുറത്തിറക്കിയത്. ‘സ്വയംസേവകരി’ൽ അയത്നലളിതമായി ഇതര മതദ്വേഷവും ഇതര പ്രത്യയശാസ്ത്രവിരോധവും തീവ്രമായി സന്നിവേശിപ്പിക്കാൻ സംഘപരിവാർ ഇപ്പോഴും ഉപയോഗിക്കുന്ന പുസ്തകമാണിത്. ആ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്ത് ‘ആഭ്യന്തര ഭീഷണികൾ’ എന്ന ശീർഷകത്തിൽ മുപ്പത് പുറങ്ങളോളം വരുന്ന ഒരു അധ്യായമുണ്ട്. ഇന്ത്യയുടെ ആഭ്യന്തരശത്രുക്കളായി മുസ്ലിങ്ങളെയും ക്രൈസ്‌തവരെയും കമ്യൂണിസ്റ്റുകാരെയുമാണ് അതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ആ വിചാരധാരയുടെ പ്രയോഗപർവത്തിന്റെ രണ്ടാം തരംഗമാണ് വഖഫ് നിയമത്തിലൂടെ കാണുന്നത്. പൗരത്വ ഭേദഗതി നിയമവും മറ്റും ‘ടെസ്റ്റ് ഡോസ്’ ആയിരുന്നു. ന്യൂനപക്ഷങ്ങളെ വിശിഷ്യാ, മുസ്ലിങ്ങളെ ‘ഇരുത്തേണ്ടിടത്ത് ഇരുത്തുക’ എന്ന ദൗത്യനിർവഹണത്തിന്റെ അവിച്ഛിന്നഭാഗമാണ് പ്രാബല്യത്തിൽ വന്ന വഖഫ് നിയമം. ക്രൈസ്തവർക്കും കമ്യൂണിസ്റ്റുകാർക്കുമെതിരെ സംഘപരിവാർ പോർമുഖം തുറന്നിട്ട് നാളുകളേറെയായി. ജബൽപുരിൽ നടന്ന ക്രൈസ്തവവേട്ട ഒടുവിലത്തെ ഉദാഹരണം. ഇന്ത്യയിലെ ഏക മാർക്സിസ്റ്റ് മുഖ്യമന്ത്രിയെ കോൺഗ്രസ് പാർടിയോട് തോളോടുതോൾ ചേർന്ന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഹിന്ദുത്വശക്തികൾ തേജോവധം ചെയ്യുന്നതിന്റെ മനസ്സിലിരിപ്പും മറ്റൊന്നല്ലെന്ന വസ്തുത സുബുദ്ധിയും യുക്തിബോധവുമുള്ള മലയാളികൾക്ക് വളരെ മുമ്പേ മനസ്സിലായിട്ടുണ്ട്. (മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ )
0 comments