ഇ20 പെട്രോൾ: കേന്ദ്രം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു; ആശങ്കകൾ തള്ളാതെ മറുപടി പറയണമെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: എഥനോൾ നയത്തെക്കുറിച്ചുള്ള രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ. എഥനോൾ കലർന്ന പെട്രോളുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ എഥനോൾ നയത്തെ പ്രതിരോധിക്കുകമാത്രമാണ് മറുപടിയിലൂടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ചെയ്തത്. സഹമന്ത്രി സുരേഷ് ഗോപിയാണ് മറുപടി നൽകിയത്.
സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിൽ "വ്യാപകമായി" എന്ന വാക്ക് എട്ട് തവണ ആവർത്തിച്ചു. വാഹന തകരാറുകളോ പരാതികളോ "വ്യാപകമല്ല" എന്ന് അവകാശപ്പെടുകയാണ് കേന്ദ്രം ചെയ്തത്. പ്രശ്നങ്ങൾ നിലവിലുണ്ടോ എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് മറുപടി നൽകാതെ സർക്കാർ വിട്ടുനിന്നു.
എണ്ണ കമ്പനികൾ ഇന്ധനത്തിലെ ജല മലിനീകരണത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് യാതൊരു ഉപദേശവും നൽകിയിട്ടില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. ഇത് തെറ്റാണ്. എഥനോൾ 15-20 ശതമാനം വരെ അടങ്ങിയിട്ടുണ്ടെന്നും, ഈർപ്പം ആഗിരണം ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും, നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും പറയുന്ന നോട്ടീസുകൾ പെട്രോൾ പമ്പുകളിൽ നിലവിലുണ്ടെന്നും ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു.
എൻജിൻ തകരാറുകൾ, ഇന്ധന പമ്പ് പ്രശ്നങ്ങൾ, ലോഹഭാഗങ്ങൾ നാശിക്കുക, ജല മലിനീകരണം എന്നിവയാണ് E20 ഇന്ധനവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളികൾ. മഴക്കാലത്തും തീരപ്രദേശങ്ങളിലും എഥനോൾ ഈർപ്പം ആഗിരണം ചെയ്ത് ഇന്ധന ടാങ്കുകളിൽ വെള്ളം അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ടെന്ന വസ്തുത സർക്കാർ അവഗണിക്കുകയാണ്. വിഷയത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ, ദശലക്ഷക്കണക്കിന് വാഹന ഉടമകളുടെ താൽപ്പര്യം മുൻനിർത്തി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ഉത്തരങ്ങളാണ് സർക്കാർ നൽകേണ്ടതെന്നും ജോൺ ബ്രിട്ടാസ് പ്രസ്താവനയിൽ പറഞ്ഞു.










0 comments