വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

കോഴിക്കോട്: ഒരുമാസം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകൾ വ്യാഴാഴ്‌ച വിധിയെഴുതും. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകും. പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്‌ച ആവേശം അലയടിച്ചുയർന്നു. ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനാണ് കൊട്ടിക്കലാശമായത്. ബൂത്തുകളിലേക്കുള്ള സാമഗ്രികഹ ബുധനാഴ്‌ച വിതരണംചെയ്യും.
തെരഞ്ഞെടുപ്പിനുമുമ്പുതന്നെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 15 വാർഡുകളിലെ വിജയം എൽഡിഎഫിന് ആവേശം പകരുന്നതായിരുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ എങ്ങും കടലരിന്പമായാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ മീറ്റ് ദി പ്രസ്സിൽ പങ്കെടുത്ത് യുഡിഎഫിന്റെ വികസവിരുദ്ധ നിലപാടുകളും ജമാഅത്തെ ഇസ്ലാമിയുമായുള്ള വർഗീയസഖ്യവും തുറന്നുകാട്ടി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കണ്ണൂരിലെ പ്രചാരണത്തിന് ആവേശംപകർന്ന് വിവിധയിടങ്ങളിലെത്തി. വികസനവും ക്ഷേമവും തുടരാനും നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാനും വോട്ടുചെയ്യുകയെന്ന എൽഡിഎഫ് മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിന് 2027 സെപ്‌തംബർ 10വരെ കാലാവധിയുണ്ട് എന്നതിനാൽ അവിടെ തെരഞ്ഞെടുപ്പില്ല. പഞ്ചായത്തുകളിൽ 28,288, ബ്ലോക്കിലേക്ക് 3,742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റിയിലേക്ക് 5,551, കോർപറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. കണ്ണൂർ ജില്ലയിൽ 14ഉം കാസർകോട് രണ്ടും വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 81,13,064 സ്ത്രീകൾ ഉൾപെടെ 1,53,78,937 വോട്ടർമാരാണുള്ളത്. 1968 ബൂത്തുകളുണ്ട്.











0 comments