മരണത്തിൽ ദുരൂഹത
യുവതി വാടകവീട്ടിൽ മരിച്ചനിലയിൽ

ഫ്ലോറൻസി
അങ്കമാലി
യുവതിയെ ദുരൂഹസാഹര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ താഴേവീട്ടുവിളാകത്തിൽ ഫെർണാണ്ടസിന്റെ ഭാര്യ ഫ്ലോറൻസിയാണ് (36) മരിച്ചത്. കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടിൽ വ്യാഴാഴ്‌ചയാണ് മൃതദേഹം കണ്ടത്. കിടപ്പുമുറിയിലെ തറയിൽ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. നാലുദിവസം പഴക്കമുണ്ടെന്ന് കരുതുന്നു.
ഏതാനും ദിവസമായി ഫ്ലോറൻസിയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് വാടകവീടിന്റെ ഇടനിലക്കാരൻ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരം അറിയിക്കുകയായിരുന്നു. പ്രസിഡന്റും നാട്ടുകാരും അങ്കമാലി പൊലീസിൽ അറിയിച്ചതോടെ അവരെത്തി പരിശോധിച്ചപ്പോൾ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലും പിൻവാതിൽ തുറന്നുകിടക്കുകയുമായിരുന്നു.
ഫ്ലോറൻസി നാലുമാസമായി ഇവിടെ ഒറ്റയ്‌ക്കായിരുന്നു താമസം. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും മറ്റും ലോട്ടറി വിറ്റാണ് ജീവിച്ചിരുന്നത്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം വെള്ളിയാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.
ഇവരുടെ ആഭരണങ്ങൾ ശരീരത്തിൽത്തന്നെയുണ്ടായിരുന്നു. വീട്ടിൽനിന്ന് പണവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മൂന്ന് വർഷംമുന്പ് ജോലി തേടി എറണാകുളത്ത് എത്തിയത്. മക്കളെ കോൺവന്റിലാക്കിയിരുന്നു. ഇടയ്ക്ക് നാട്ടിൽ പോകാറുണ്ടായിരുന്നു. കഴിഞ്ഞ മേയിലാണ് അവസാനമായി നാട്ടിലെത്തിയത്. അഗ്‌നേയാസ്– റീത്തമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഫെർണാണ്ടസ് മത്സ്യത്തൊഴിലാളിയാണ്. മക്കൾ: എയ്ഞ്ചൽ മേരി, ക്രിസ്‌ന മരിയ.









0 comments