നാടിന്റെ നന്മക്ക് പി പ്രസാദ്

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിന് മരുത്തോർവട്ടം ചേന്നോത്തുമഠത്തിന് സമീപം നൽകിയ സ്വീകരണം
ചേർത്തല
സ്വീകരണ കേന്ദ്രത്തിലേക്ക് പി പ്രസാദ് എത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളായ കനകമ്മക്കും വിലാസിനിക്കും മിനിക്കുമെല്ലാം ആവേശം ഇരട്ടിയായി. കൈയിൽ കരുതിയ ഹാരം അണിയിച്ചും ബൊക്കെ നൽകിയും സ്ഥാനാർഥിയെ സ്വീകരിച്ചിട്ട് അവർ പറഞ്ഞു- ‘ഞങ്ങളുടെ തൊഴിലുറപ്പിൽ കേന്ദ്രം കത്തിവച്ചപ്പോൾ കൂടെനിന്നത് എൽഡിഎഫാണ്'.
പുത്തനങ്ങാടി തയ്യിൽ പുരയിടത്തിലെ സ്വീകരണ കേന്ദ്രത്തിൽ ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിനെ കാത്തിരുന്നവരിൽ ഏറെയും തൊഴിലാളികളാണ്. കയർ ഫാക്ടറി, കർഷക, തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാം പ്രസാദിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചു കൂടുന്നു. യുഡിഎഫിന്റെ കുപ്രചാരണങ്ങളെ തുറന്ന് കാട്ടുന്ന ചാക്യാർകൂത്തോടെയാണ് സ്വീകരണ യോഗങ്ങൾ ആരംഭിക്കുന്നത്. അഞ്ചുവർഷത്തിനിടെ സാധ്യമാക്കിയ വികസനനേട്ടങ്ങൾ വിവരിച്ചാണ് പി പ്രസാദ് വോട്ടഭ്യർഥിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്ലാതിരുന്ന ചേർത്തല മണ്ഡലത്തിൽ അഗ്രോ പാർക്ക് ആരംഭിച്ചതുൾപ്പെടെ 1000 കോടിയിൽ അധികം രൂപയുടെ വികസനമെത്തിച്ചത്. മന്ത്രിയെന്ന നിലയിൽ നേതൃത്വം നൽകിയ ‘ഞങ്ങളും കൃഷിയിലേക്ക്’, കേര പദ്ധതികൾ തുടങ്ങിയവ വോട്ടർമാർ മറക്കില്ല.
വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണ പര്യടനം. വെളിയമ്പ്ര, കരിക്കാട് മാളിയേക്കൽ, ചേന്നോത്ത് മഠം, മഠത്തിവെളി, തൈക്കൽ ജങ്ഷൻ, ഫിഷ് ലാൻഡ്, ഐടിസി ജങ്ഷൻ, പടിഞ്ഞാറെ തിരുവിഴ, അരീപ്പറമ്പ് ടിവി ജങ്ഷൻ, 18 കവല തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണമേറ്റ് വാങ്ങി കേളംകുളത്ത് സമാപിച്ചു.
രാവിലെ ചേർത്തല പൂരം ആറാട്ട് മഹോത്സവത്തിന്റെ ആവേശത്തിനൊപ്പം ചേർന്ന സ്ഥാനാർഥി വോട്ടർമാരെ നേരിൽകണ്ടു. വിവിധ കേന്ദ്രങ്ങളിൽ വി ജി മോഹനൻ, എൻ എസ് ശിവപ്രസാദ്, പി എസ് ഷാജി, എം കെ ഉത്തമൻ, സി പി ദിലീപ്, കെ ബി ബിമൽറോയ്, പി ഷാജിമോഹൻ,കെ കെ ജഗദീശൻ, ആർ അനിൽകുമാർ, എസ് സിനു, ആർ അശ്വിൻ, എസ് പ്രകാശൻ, ഹാപ്പി പി അബു, പി എസ് പ്രകാശൻ, ഒ എ ആഘോഷ്‌കുമാർ, എം ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു.










0 comments