അതിർത്തി കടക്കുന്ന ലഹരി; ജില്ലയിൽ പരിശോധന കർശനമാക്കുന്നു

കൽപ്പറ്റ
അയൽ സംസ്ഥാനങ്ങളിൽനിന്ന് ലഹരി പദാർഥങ്ങൾ കൊണ്ടുവരുന്നത് തടയാൻ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുന്നു. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് ജാഗ്രത പാലിക്കാൻ ജില്ലാ കലക്ടർ എ ആർ അജയകുമാർ നിർദേശം നൽകി. കഴിഞ്ഞ മാസം ജില്ലയിൽ എക്സൈസ് വകുപ്പ് 363 കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി 36, എൻഡിപിഎസ് 39, കോട്പ 288 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. പൊലിസ്, ഫോറസ്റ്റ്, റവന്യൂവകുപ്പുകളുമായി സഹകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 256 റെയ്ഡുകളും നടത്തി. 13 അബ്കാരി കേസുകളിലും 33 എൻഡിപിഎസ് കേസുകളിലും പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച 400 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. ഇതര കേസുകളിൽ പിടിച്ചെടുത്ത തൊണ്ടിമുതലുകൾ: ചാരായം 9 ലിറ്റർ, വാഷ് 1572 ലിറ്റർ, കഞ്ചാവ് 19.685 കിലോഗ്രാം, പുകയില ഉൽപന്നങ്ങൾ 309.490 കിലോഗ്രാം. അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന 20 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കോറ്റ്പ ഫൈനായി 55,700 രൂപ ഈടാക്കി. 3541 വാഹനങ്ങൾ പരിശോധിച്ചതിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് രണ്ടെണ്ണം പിടിച്ചെടുത്തു. ജില്ലയിൽ 378 കള്ളുഷാപ്പുകളിൽ പരിശോധന നടത്തി. 39 സാംപിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 10,598, ബാവലിയിൽ 3401, തോൽപ്പെട്ടിയിൽ 2783 വാഹനങ്ങൾ എക്സൈസ് വകുപ്പ് പരിശോധന നടത്തിയതായി കലക്ടറേറ്റിൽ ചേർന്ന ജനകീയ, വിമുക്തി യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്കൂളുകൾ, ആദിവാസി കോളനികൾ, െ്രടെബൽ ഹോസ്റ്റലുകൾ എന്നിവടങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിമുക്തി പരാതിപ്പെട്ടി എല്ലാ പഞ്ചായത്തുകളിലും ഉടൻ സ്ഥാപിക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ യോഗത്തെ അറിയിച്ചു.









0 comments