കാർത്തിക സ്തംഭം ഉയർന്നു

തിരുവല്ല
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്.
കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന തീർഥാടകസംഗമം ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷനായി. നെടുംമ്പ്രം പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നകുമാരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് എം പി രാജീവ്, സെക്രട്ടറി പി കെ സ്വാമിനാഥൻ, കെ എസ് ബിനു എന്നിവർ സംസാരിച്ചു.









0 comments