ചേലക്കരയിലെ തോൽവി ; കോൺഗ്രസ് പൊല്ലാപ്പിൽ , പ്രമുഖ നേതാക്കളോട് കയർത്ത് കെ സി വേണുഗാേപാൽ

തൃശൂർ
തൃശൂരിന് പിന്നാലെ ചേലക്കരയിലെ തോൽവിയെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിന് പൊല്ലാപ്പാകുന്നു. ചേലക്കര തോൽവിയിൽ ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ് രാജിവച്ചിരുന്നു. ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളെ കടുത്ത ഭാഷയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗാേപാൽ വിമർശിച്ച വിവരവും പുറത്തുവന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ, എക്‌സിക്യുട്ടീവ് അംഗം അനിൽ അക്കര, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാനായിരുന്ന എം പി വിൻസന്റ് എന്നിവർ ആലപ്പുഴയിലുള്ള വേണുഗോപാലിന്റെ വീട്ടിൽ ചെന്ന് കണ്ടപ്പോഴാണ് കയർത്തത്. തോൽവിയിൽ രമ്യ ഹരിദാസും കെ മുരളീധരനും ഇവർക്കെതിരെ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയുണ്ട്. ടി എൻ പ്രതാപൻ, ജോസ് വള്ളൂർ, എം പി വിൻസന്റ് എന്നിവരെ ആറു വർഷത്തേക്ക് മാറ്റിനിർത്തണമെന്നാണ് ശുപാർശയിലുള്ളത്. ഇത് നടപ്പാക്കിയാൽ സംഘടന ദുർബലമായ തൃശൂരിൽ കാര്യങ്ങൾ കൈവിട്ട് പോകും. ജോസ് വള്ളൂരിനെ വീണ്ടും ഡിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ വേണുഗോപാലിനെ കണ്ടത്. തൃശൂരിലെ തോൽവിയിൽ ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിനെത്തുടർന്നാണ് ജോസിനെ മാറ്റിയത്. ചേലക്കര തെരഞ്ഞെടുപ്പിലെ പരാജയത്തിലും ഇവർക്കെതിരെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനും വിമർശം ഉന്നയിച്ചിരുന്നു. പ്രതാപന്റെയും കൂടെയുള്ളവരുടെയും ഭാവിക്ക് ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സംഭവങ്ങൾ.
Related News

0 comments