മറന്നോ ‘ഹൈടെൻഷൻ ഷോക്ക് ’ ; സർക്കാരിനെ പഴിക്കുന്നവർ കേന്ദ്രസർക്കാർ ഷോക്ക് ഓർക്കുന്നില്ല

തിരുവനന്തപുരം
വൈദ്യുതി നിരക്കിൽ നേരിയ വർധന വരുത്തി റെഗുലേറ്ററി കമീഷൻ ഉത്തരവിറങ്ങിയതോടെ സർക്കാരിനെ പഴിക്കുന്നവർ കേന്ദ്രസർക്കാർ ഏൽപ്പിച്ച ‘ഹൈടെൻഷൻ ഷോക്ക്’ ഓർക്കുന്നില്ല. ആദ്യം അരമണിക്കൂർ, പിന്നീടത് ഒരുമണിക്കൂർ, ഒടുവിൽ ഏതുനിമിഷവും കറന്റ് പോകുമെന്ന അവസ്ഥവരെയെത്തിച്ച് പടിയിറങ്ങിയ യുഡിഎഫ് സർക്കാരിനെയും സൗകര്യപൂർവം മറന്നു.
കേന്ദ്ര ഊർജ മന്ത്രാലയം 2022 ആഗസ്‌ത് 17ന് നിയമഭേദഗതി വരുത്തിയത് പുറത്തുവന്നപ്പോൾ ‘കമ്പനികളുടെ നേട്ടത്തിന് ചട്ടഭേദഗതി’, ‘വൈദ്യുതിയിലും പിടിമുറുക്കി’, ‘കേന്ദ്ര ഷോക്ക് വരുന്നു’ തുടങ്ങിയ തലക്കെട്ടുകളിൽ വാർത്ത നൽകയിരുന്നു മാധ്യമങ്ങൾ. കേരളത്തിന് ദോഷമാകും ഈ നിയമഭേദഗതി എന്നുപറയാൻ തയ്യാറാകാതിരുന്ന മാധ്യമങ്ങളാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെ പഴിക്കുന്നത്. കെഎസ്‌ഇബി പോലൊരു പൊതുമേഖലാ സ്ഥാപനത്തിന് ജനങ്ങളെ കൊല്ലുന്ന നിരക്ക് വാങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയതും അന്ന് ഇതേ മാധ്യമങ്ങൾ തന്നെയാണ്.
ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾ എങ്ങനെ വിലകൂട്ടുന്നോ അതേരീതിയിൽ നിരക്ക് കൂട്ടാനായിരുന്നു കേന്ദ്ര നിർദേശം. എല്ലാമാസവും നിരക്ക് നിശ്ചയിക്കാം. 20 ശതമാനത്തിലധികം വർധനയ്‌ക്ക് കമീഷന്റെ അനുമതിമതിയെന്നുമാണ് കേന്ദ്രം പറഞ്ഞത്. അങ്ങനെയായിരുന്നെങ്കിൽ സ്ഥിതി ഇതിലും വഷളായേനേ. സ്വകാര്യ കമ്പനികൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് നിയന്ത്രണമില്ലാതെ വില നിശ്ചയിക്കാൻ കമ്പനികൾക്കും കേന്ദ്രം അനുമതി നൽകി. സ്വാഭാവികമായും ഇത് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് ഏറെ ദ്രോഹമായത്.









0 comments