സഹായമില്ല, പെരുംനുണയുമായി അമിത് ഷാ ; കേരളം നിവേദനം ആഗസ്‌തിൽ തന്നെ നൽകി

ന്യൂഡൽഹി
ചൂരൽമല, മുണ്ടക്കൈ ദുരന്തമുണ്ടായി നാലുമാസം പിന്നിട്ടിട്ടും സഹായമെത്തിക്കാതെ, പെരുംനുണയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. സഹായം ആവശ്യപ്പെട്ട കേരള എംപിമാർക്കുള്ള മറുപടിയിലാണ് സംസ്ഥാനം നിവേദനം നൽകാൻ വൈകിയെന്ന് കള്ളം പറഞ്ഞത്. പുനരധിവാസത്തിന് 2219 കോടി രൂപ സഹായം ആവശ്യപ്പെട്ട് നവംബർ 13 ന് കേരളം നൽകിയ വിശദമായ നിവേദനത്തെ അമിത് ഷാ ‘അടുത്തിടെ’ മാത്രം നൽകിയതാക്കി.
"പുനരധിവാസത്തിൽ പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ഇത് പാലിക്കുംവിധമുള്ള നടപടിക്ക് സംസ്ഥാനം വലിയ കാലതാമസം വരുത്തുന്നു. ദുരന്തമുണ്ടായി മൂന്നര മാസത്തിന് ശേഷവും വിലയിരുത്തൽ നിവേദനം സമർപ്പിച്ചില്ല. അടുത്തയിടെ മാത്രമാണ് 2219 കോടിക്ക് നിവേദനം നൽകിയത്. കേന്ദ്രസംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സഹായം നൽകും'–കേരളം ആദ്യം നൽകിയ നിവേദനത്തിന്റെ കാര്യം മറച്ചുപിടിച്ചുകൊണ്ട് അമിത് ഷാ എംപിമാരെ അറിയിച്ചു.
കേന്ദ്രം നൽകിയ മുന്നറിയിപ്പ് അവഗണിച്ചതുകൊണ്ടാണ് ദുരന്തം സംഭവിച്ചതെന്ന് അമിത് ഷാ നേരത്തെ പാർലമെന്റിൽ കള്ളം പറഞ്ഞിരുന്നു.
നിവേദനം ആഗസ്‌തിൽ തന്നെ നൽകി
ദുരന്തമുണ്ടായി വൈകാതെ തന്നെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടുള്ള നിവേദനം കേരളം കേന്ദ്രത്തിന് കൈമാറിയിരുന്നു. ആഗസ്ത് 8 –-10ന് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം കഴിഞ്ഞയുടന്‍ കേരളം ആവശ്യങ്ങളുടെ കരട് സമര്‍പ്പിച്ചു, 17ന് വിശദ മെമ്മോറാണ്ടവും. പുനരധിവാസത്തിന് ആവശ്യമായ ഓരോ ചെലവും വിശദമാക്കിയുള്ള സമഗ്ര റിപ്പോർട്ട് കേന്ദ്രം തുടർന്ന് ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡവും പാലിച്ചുള്ള വിശദ റിപ്പോർട്ട് നവംബർ 13 ന് കേരളം കൈമാറി.
Related News

0 comments